ചെറാട് രക്ഷാദൗത്യം; ബം​ഗളൂരിൽ നിന്നുള്ള കേന്ദ്രസേന ഉടനെത്തും

0

മലമ്പുഴ: ചെറാട് മലയിൽ കുടുങ്ങിയ യുവാവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷി. ബം​ഗളൂരിൽ നിന്നുള്ള കേന്ദ്ര കരസേന ഉടൻ പാലക്കാട് എത്തുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തന്റെയും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെയും നേതൃത്വത്തിൽ രാത്രിയും ആവശ്യമെങ്കിൽ നാളെയും രക്ഷാപ്രവർത്തനം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. താഴെയിറക്കുന്നത് സാഹചര്യം നോക്കിയായിരിക്കും. എൻഡിആർഎഫ് (NDRF) സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കരസേനയുടെ മറ്റൊരു യൂണിറ്റ് വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് പുറപ്പെട്ടിട്ടുണ്ട്. ഇവരും രാത്രിയിൽ മലമ്പുഴ എത്തും.

ബം​ഗളൂരില്‍ നിന്നാണ് വ്യോമസേനാ പാരാ കമാന്റോകളും എത്തുമെന്നാണ് വിവരം. ബം​ഗളൂർ പാരാ റെജിമെന്റ് സെന്ററിൽ നിന്ന് എയർ ഫോഴ്സ്
പ്രത്യേക വിമാനം AN- 32 ൽ പ്രത്യേക ആർമി സംഘം എയർഫോഴ്സിന്റെ സുലൂർ ക്യാമ്പസ്സിൽ ഇറങ്ങി റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. മദ്രാസ് റെജിമെന്റ് സെന്ററിൽ നിന്ന് 2 ഓഫീസർമാർ, 2 ജൂനിയർ കമ്മീഷണർ ഓഫീസർമാർ, 7 അദർ ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘം റോഡ് മാർഗ്ഗം മലമ്പുഴയിലേക്ക് തിരിച്ചു എന്നും മന്ത്രി അറിയിച്ചു. ഇതിൽ 2 പേർ എവറസ്റ്റ്
കയറിയിട്ടുള്ളവരാണ്. നാവിക സേനയും നാളെ രക്ഷാപ്രവർത്തനം നടത്തും.

പാറക്കെട്ടിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബുവിനെ 30 മണിക്കൂര്‍ പിന്നിട്ടിട്ടും രക്ഷപ്പെടുത്താനായിരുന്നില്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പാറക്കെട്ടിന് സമീപം എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മടങ്ങി. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു.