സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു;16 പേര്‍ രോഗമുക്തരായി

0

തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂരില്‍നിന്നുള്ള പത്തുപേര്‍, പാലക്കാട്ടുനിന്നുള്ള നാലുപേര്‍, കാസര്‍കോട് സ്വദേശികളായ മൂന്നുപേര്‍, മലപ്പുറം, കൊല്ലം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്.

കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച ഒമ്പതുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.കാസര്‍കോട് ജില്ലയിൽ പുതിയതായി 3 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെങ്കള സ്വദേശികളായ 48 വയസുകാരനും,20 വയസുകാരനും ,മൊഗ്രാൽ പുത്തൂർ സ്വദേശിയായ 43 വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3 പേരും വിദേശത്തുനിന്നും വന്നവരാണ് . പാലക്കാട് മലപ്പുറം കൊല്ലം. ഓരോരുത്തരും തമിഴ് നാട്ടിൽ നിന്നും വന്നവരാണ്. അതിര്‍ത്തിയിൽ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിൽ ആണ് ഇപ്പോൾ കൂടുതൽ രോഗികൾ ഉള്ളത്. 104 പേര്‍ക്ക് വൈറസ് ബാധയുണ്ട്. ഒരു വീട്ടിൽ പത്തു പേർക്ക് സമ്പർക്കം വഴി രോഗം വന്നു. സ്ഥിതി ഗൗരവമായി തന്നെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം പ്രവചനാതീതമാണ്. പലപ്പോഴും വിചിത്രമായ കാര്യങ്ങളും രോഗ വ്യാപനത്തിന്‍റെ കാര്യത്തിൽ നടക്കുന്നു.

കാസര്‍കോട് പോസിറ്റീവായ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നതാണ്. 16 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂരില്‍ ഏഴുപേരും കാസര്‍കോട്ട് നാലുപേരും കോഴിക്കോട് നാലുപേപേരും തിരുവനന്തപുരത്ത് ഒരാളുമാണ് രോഗമുക്തരായത്. ഇതുവരെ സംസ്ഥാനത്ത് 426 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 117 പേര്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ആകെ 36,667 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,335 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 332 പേരാണ്. ഇന്നു മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20,252 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 19,442 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.