പൗരത്വ ഭേദഗതി ബിൽ; ആശങ്കയോടെ വിദേശ ഇന്ത്യക്കാർ

0

പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് രാജ്യത്ത് പലയിടങ്ങളിടങ്ങളിലും പ്രതിഷേധം ശക്തമാകുമ്പോൾ വിദേശ ഇന്ത്യക്കാരും കടുത്ത ആശങ്കയിലാണ്. വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് റദ്ദാക്കാനുള്ള കൂടുതല്‍ അധികാരം പുതിയ ഭേദഗതിയോടെ കേന്ദ്ര സര്‍ക്കാറിന് കൈവന്നിട്ടുണ്ട്. ഇത് വിദേശ രാജ്യങ്ങളില്‍ കുടിയേറിയ ആയിരക്കണക്കിന് മലയാളികളെ ബാധിക്കുന്നതാണ്.

അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുടിയേറിയ മുന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ മക്കള്‍ക്കുമാണ് ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) അനുവദിക്കുന്നത്. ഇതുപയോഗിച്ച് ഇവർക്ക് വിസയില്ലാതെ ഇന്ത്യയില്‍ വരാനും ഇവിടെ പഠിക്കാനും ജോലി ചെയ്യാനും കൃഷി സ്ഥലമൊഴികെ ഭൂമി വാങ്ങാനും അവസരമുണ്ട്.

എന്നാല്‍ പൗരത്വ ഭേദഗതിയോടെ ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാനുള്ള പുതിയ മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ വന്നു. പൗരത്വ നിയമത്തിലെ ഏഴാം വകുപ്പില്‍ ഉപവകുപ്പായി കുട്ടിച്ചേര്‍ത്ത ഭേദഗതി ബി പ്രകാരം രാജ്യത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനം ആരോപിച്ച് ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിനാവും. ചെറിയ നിയമലംഘനങ്ങള്‍ പോലും ചൂണ്ടിക്കാട്ടി ഒ.സി.ഐ കാര്‍ഡ് റദ്ദാക്കാമെന്നുള്ള സ്ഥിതി വരുന്നതോടെ ആരെ വേണമെങ്കിലും ലക്ഷ്യം വെച്ച് ഈ നിയമസാധ്യത ഉപയോഗിക്കപ്പെടാമെന്നുള്ളതാണ് വിദേശ ഇന്ത്യക്കാരുടെ ആശങ്ക. നിലവില്‍ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പേര്‍ ഒ.സി.ഐ കാര്‍ഡ് ഉപയോഗിച്ച് വിദേശത്ത് താമസിക്കുന്നുണ്ട്.