ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം; രാഹുല്‍ഗാന്ധിക്കെതിരെ കേസ്

0

ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് ഡിജിപിക്ക് നിർദേശം നൽകിയത്. കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ചതിലാണ് രാഹുൽഗാന്ധിക്കെതിരെ നടപടി. ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവായി എടുക്കുമെന്ന് ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. രൂക്ഷ വിമർശനമാണ് രാഹുലിനെതിരേയും കോൺഗ്രസ് പ്രവർത്തകർക്കെതിരേയും അസം മുഖ്യമന്ത്രി നടത്തിയത്.

നക്സലേറ്റ് രീതികള്‍ കോണ്‍ഗ്രസ് സംസ്കാരമാണെന്നും അസം സംസ്കാരം ഇതല്ലെന്നും അസം സമാധാനപരമായ സംസ്ഥാനമെന്നും ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. നിർദേശങ്ങള്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഗുവാഹത്തിയില്‍ ഗതാഗത തടസ്സമുണ്ടായെന്നും രാഹുല്‍ പ്രവർത്തകരെ പ്രകോപിപിച്ചുവെന്നതടക്കം കണക്കിലെടുത്താണ് കേസെന്നും ഹിമന്ദ ബിശ്വ ശർമ കൂട്ടിച്ചേർത്തു.

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിലേക്ക് കടക്കുന്നത് പൊലീസ് ത‌ട‌ഞ്ഞതിനെതുടര്‍ന്നാണ് സംഘർഷമുണ്ടായത്. രാഹുലിന്‍റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച് നീക്കുകയായിരുന്നു. ഇതിനിടെ, യാത്ര ബീഹാറില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ബംഗാള്‍ സിപിഎമ്മിനെയും യാത്രയില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചു. ഗുവാഹത്തി നഗരത്തിലൂടെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്ര കടന്നുപോകുന്നത് അസം പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് കോണ്‍ഗ്രസ് പ്രവർത്തകർ പൊളിച്ച് നീക്കി. ഇതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രാഹുല്‍ഗാന്ധി ബസിന് മുകളില്‍ നില്‍ക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍. ആർഎസ്എസിനെയും ബിജെപിയേയും ഭയക്കുന്നില്ലെന്നും ഹിമന്ദ ബിശ്വ ശർമ രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും സ്ഥലത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ പറഞ്ഞു.