രാജ്യാന്തര ചലച്ചിത്ര മേള; ‘നന്‍പകല്‍ നേരത്ത് മയക്കം’ സ്‌ക്രീനിങ്ങിനിടെ സംഘര്‍ഷം

0

ഐഎഫ്എഫ്‌കെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സംഘര്‍ഷം. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ‘നന്‍ പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതില്‍ ഉയര്‍ന്ന പ്രതിഷേധമാണ് വാക്കുതര്‍ക്കത്തിലേക്ക് പോയത്. ടാഗോർ തീയറ്ററിലാണ് പ്രതിഷേധം നടന്നത്. സിനിമയുടെ ആദ്യ പ്രദർശനമാണ് നടക്കുന്നത്. സിനിമയുടെ റിസർവേഷൻ കഴിഞ്ഞ ദിവസം 8 മണിക്ക് ആരംഭിച്ച റിസർവേഷൻ 8.01 ന് പൂർണ്ണമായി.

തീയറ്ററിന്റെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ഡെലിഗേറ്റുകളെ പൊലീസ് തടഞ്ഞു. ഡേലിഗേറ്റുകളും വളണ്ടിയര്‍മാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്നാരോപിച്ചാണ് തര്‍ക്കം. ഡെലിഗേറ്റുകള്‍ മുദ്രാവാക്യം ഉയര്‍ത്തി.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ സീറ്റ് ലഭിക്കാത്തത് മൂലം സിനിമാ കാണാന്‍ കഴിയുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.റിസര്‍വേഷന്‍ സീറ്റുകള്‍ അന്‍പത് ശതമാനം ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ഐഎഫ്എഫ്‌കെ വേദിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. റിസര്‍വേഷന്‍ ലഭിക്കാതെ പോകുന്നവര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് ഡെലിഗേറ്റുകള്‍ പ്രതിഷേധത്തിലേയ്ക്ക് കടന്നത്.