കൊറോണ വൈറസ്; തൃശ്ശൂരില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ നിരീക്ഷണക്കാലയളവ് തീരുംമുന്‍പേ ചൈനയിലേയ്ക്ക് കടന്നു

0

തൃശ്ശൂർ: കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയിൽനിന്നെത്തി നിരീക്ഷണത്തിലായിരുന്ന മൂന്നുപേർ 28 ദിവസത്തെ നിരീക്ഷണക്കാലയളവ് തീരുംമുമ്പ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ ചൈനയിലേയ്ക്ക് കടന്നു.

ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് ചൈനയിലേയ്ക്ക് തിങ്കളാഴ്ച പോയത്. ദമ്പതിമാര്‍ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളംവഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് കടന്നതെന്നാണ് വിവരം.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നറിയിച്ചു.

തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോൾ മൊബൈൽ നമ്പറുകൾ സ്വിച്ച്ഓഫ് ആയിരുന്നു. ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് പോയ വിവരം അറിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിലേക്ക് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലേക്കു കടന്നവരുടെപേരിൽ എന്തുനടപടി വേണമെന്ന കാര്യത്തിൽ എമിഗ്രേഷൻ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും. തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 233 പേരും ആശുപത്രികളിൽ എട്ടുപേരുമാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.