മരടിലെ ഫ്ലാറ്റുകൾ ഒഴിയാനുള്ള ഒഴിഞ്ഞുപോകാനുള്ള സമയപരിധിയിൽ മാറ്റമില്ല; ഫ്‌ളാറ്റുകളിലെ വൈദ്യുതിയും ജലവിതരണവും വൈകിട്ട് വിച്ഛേദിക്കും

0

കൊച്ചി: പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച തീരും. ന്ന് വൈകുന്നേരത്തോടെ തന്നെ ഫ്ലാറ്റുകളിൽ നിന്ന് ഉടമകള്‍ ഒഴിയണം. എന്നാല്‍ ഇന്നുകൊണ്ട് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍. ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയുന്നതിനായി 15 ദിവസത്തില്‍ അധികം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ സമയം നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് നഗരസഭ. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലുമായുള്ളത് 326 അപ്പാർട്ട്മെന്‍റുകളാണ്. ഇതില്‍ 103 എണ്ണം മാത്രമാണ് നിലവില്‍ ഒഴിഞ്ഞത്.

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് മൂന്നാം തീയതി ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാം എന്നാണ് സര്‍ക്കര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ഇന്നു വൈകുന്നേരത്തോടെ ഫ്‌ളാറ്റ് ഒഴിയണമെന്നുമാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.

ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ബുധനാഴ്ച വൈകീട്ട് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആല്‍ഫ സെറിന്‍ ഫ്ളാറ്റുകളിലെത്തി താമസക്കാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്ന നിലപടാണ് ഫ്‌ളാറ്റുടമകള്‍ എടുത്തത്. ഒഴിഞ്ഞുപോകുന്നവര്‍ക്കായി താമസ സൗകര്യം ഒരുക്കണമെന്നും 15 ദിവസം കൂടി വൈദ്യുതിയും വെള്ളവും നിഷേധിക്കരുതെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നു. സമയപരിധി പാലിക്കണമെന്ന് തന്നെയായിരുന്നു ചിഫ് സെക്രട്ടറിയും കളക്ടറും വ്യക്തമാക്കിയത്. ഒഴിഞ്ഞ് പോകുന്നതിനുള്ള കാലാവധി അവസാനിക്കുന്നതോടെ താൽകാലികമായി പുനസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ വിച്ഛേദിക്കും.

സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ കാലാവധി നീട്ടുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് നഗരസഭ പറയുന്നത്. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ബലപ്രയോഗത്തിലേക്ക് നീങ്ങാതെ സമവായത്തിലൂടെ കാര്യങ്ങൾ പരിഹരിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിൽ ഉടമകൾക്ക് വേണ്ടി താൽക്കാലിക താമസ സൗകര്യം കണ്ടെത്താനുള്ള ശ്രമങ്ങൾ നഗരസഭ തുടരുകയാണ്.