ഓൺലൈൻ ക്ലാസ് സമ്മർദം: എട്ടാം ക്ലാസുകാരിയുടെ കുടലിൽ നിന്നു നീക്കിയത് ഒരു കിലോ മുടി!

0

ചെന്നൈ∙ ഓൺലൈൻ ക്ലാസുകളുടെ സമ്മർദത്തെ തുടർന്ന് ഒരു വർഷത്തോളം തലമുടി കഴിച്ചിരുന്ന എട്ടാം ക്ലാസുകാരിയുടെ കുടലിൽ നിന്നു നീക്കിയത് ഒരു കിലോയോളം മുടിക്കെട്ട്. റപുൻസൽ സിൻഡ്രോം എന്ന പേരിലുള്ള മാനസിക അവസ്ഥയിലായിരുന്ന 15 വയസ്സുകാരി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതു മുതൽ മിക്കപ്പോഴും മുടി വിഴുങ്ങിയിരുന്നു. ദഹിക്കാതെ കിടന്ന മുടിക്കൊപ്പം കുടലിൽ നിന്നുള്ള മറ്റു വസ്തുക്കളും ചേർന്നു പന്തിന്റെ രൂപത്തിൽ ആകുകയായിരുന്നു.

വില്ലുപുരം സ്വദേശിനിയായ കുട്ടിയെ പിന്നീടു കടുത്ത വയറു വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണു കുടലിൽ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ചു കുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്നാണു പെൺകുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടർമാർ പറഞ്ഞു.