മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍

0

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് വ്യക്തമാക്കുന്ന സന്ദീപ് നായരുടെ കത്ത് പുറത്തെത്തി. ജില്ലാ ജഡ്ജിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ് കത്ത്.

ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറയാൻ തന്നെ നിർബന്ധിച്ചെന്ന് സന്ദീപ് നായർ കത്തിൽ പറയുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ഇഡി ശ്രമിക്കുന്നതായും കത്തിലുണ്ട്.മൂന്നുപേജുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകൻറെയും പേര് പറഞ്ഞാൽ ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു. പേര് പറഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരും എന്ന് ഭീഷണിപ്പെടുത്തി. സ്വർണക്കടത്തിലെ പണം നിക്ഷേപിച്ചത് സംബന്ധിച്ച് അവരെക്കുറിച്ച് അന്വേഷിച്ചില്ല, അവർ പ്രതി പട്ടികയിലും ഇല്ല. എന്നിട്ടും അവരുടെ പേര് പറയാൻ നിർബന്ധിച്ചു.

കഴിഞ്ഞദിവസം കസ്റ്റംസ് സംഘം സന്ദീപ് നായരെ ഡോളര്‍ കടത്ത് കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ അറസ്റ്റിനുള്ള അനുമതിയും ലഭിച്ചിരുന്നു. നിലവില്‍ കോഫെപോപോസ വകുപ്പു പ്രകാരം തടവ് അനുഭവിക്കുകയാണ് സന്ദീപ് നായര്‍. അതേസമയം ഈ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇ.ഡി. പറയുന്നത്. വിഷയത്തില്‍ പരിശോധന നടത്തുമെന്നും ഇ.ഡി. പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇ.ഡിക്കെതിരെ രണ്ട് വനിത പോലീസുകാരും മൊഴി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് മൊഴി രേഖപ്പെടുത്തി എന്നത് അടക്കമുള്ള കാര്യങ്ങളാണ് വനിതാ പോലീസുകാരും പറഞ്ഞിരുന്നത്.