ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവും

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല. ഇത്തരത്തില്‍ ആറ് മാസത്തിലഘധികം വിദേശത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവും. നവംബര്‍ ഒന്നാം തീയ്യതി മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. എന്നാല്‍ കൊവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി പ്രവാസികള്‍ക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നില്‍ക്കാനും താമസ രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനും പ്രത്യേക അനുമതി നല്‍കിയിരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ (ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള വിസ) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിന്നാല്‍ വരുന്ന നവംബര്‍ ഒന്നാം തീയ്യതി മുതല്‍ വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമമനുസരിച്ച് മേയ് ഒന്നിന് മുമ്പ് കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ നവംബര്‍ ഒന്നിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവും. ആര്‍ട്ടിക്കിള്‍ 22, 24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.