പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കുന്നു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികള്‍ തുടങ്ങി. രാജ്യത്തെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് കുവൈത്തിലെ അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

കുവൈത്തിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തസ്‍തികകളുടെ പേരുകള്‍ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകള്‍ നിര്‍ണയിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ ബന്ധപ്പെട്ട തസ്‍തികകളില്‍ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകള്‍. അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് കുവൈത്ത് അധികൃതര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണിതും. യോഗ്യതകളും അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിലെ ഒക്യുപേഷണല്‍ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക.

ഫിനാന്‍സ്, ബാങ്കിങ് രംഗങ്ങളിലെ ജോലികളിലുള്ളവരുടെ തസ്‍തികകള്‍ വിദ്യാഭ്യാസ യോഗ്യതകളുമായി നേരിട്ടുതന്നെ ബന്ധപ്പെടുത്തും. അതാത് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഒരു പ്രവാസിയും ആ തസ്‍തികയില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് അല്‍ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. കമ്പനികള്‍ക്ക് സഹെല്‍ ആപ്ലിക്കേഷന്‍ വഴി അവരവരുടെ സ്ഥാപനത്തിന് ആവശ്യമായ തസ്‍തികകളിലുള്ളവര്‍ ഏതൊക്കെ യോഗ്യതകള്‍ ഉള്ളവരായിരിക്കണമെന്ന് പരിശോധിക്കാന്‍ സാധിക്കും. ഇതിന് പുറമെ നിലവില്‍ ജോലി ചെയ്യുന്നവരെ അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ചുള്ള തസ്തികകളിലേക്ക് മാറ്റാനും സാധിക്കും. യോഗ്യതയില്ലാത്ത തസ്‍തികയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് പ്രവാസികളെ തടയാന്‍ ഇതിലൂടെ കഴിയുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.