വനിതാ റോബോട്ട് ‘വയോമിത്ര’ ബഹിരാകാശത്തേക്ക്: ഗഗൻയാൻ ദൗത്യത്തിൻ്റെ പരീക്ഷണ പറക്കല്‍ ഒക്ടോബറിൽ

0

ചന്ദ്രയാൻ 3 യുടെ വിജയം രാജ്യത്ത് സൃഷ്ടിച്ച അലയൊലികൾ അവസാനിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ അസാധ്യമെന്ന് കരുതിയ കാര്യമാണ് ഇന്ത്യ ചെയ്തു കാണിച്ചത്. വിജയത്തിൽ നിന്ന് ലഭിച്ച ഊർജം ഉൾക്കൊണ്ട് വർധിത വീര്യത്തോടെ അടുത്ത പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗൻയാൻ ദൗത്യം, മംഗൾയാൻ രണ്ട്, മൂന്ന്, ആദിത്യ എൽ 1, ശുക്രയാൻ എന്നിവ ശാസ്ത്രരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന ദൗത്യങ്ങളാണ്.

ഇപ്പോഴിതാ ഗഗൻയാൻ ദൗത്യത്തെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളെയും അനുകരിക്കുന്ന ‘വ്യോമിത്ര’ എന്ന റോബോട്ടിനെയാണ് ഈ ബഹിരാകാശ ദൗത്യത്തിനായി അയക്കുക. ബഹിരാകാശത്തേയ്ക്കുള്ള പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യ ആഴ്ച അല്ലെങ്കില്‍ രണ്ടാമത്തെ ആഴ്ച ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം ഗഗൻയാൻ പദ്ധതി വൈകി. ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ പറക്കല്‍ ഒക്ടോബര്‍ ആദ്യമോ രണ്ടാമത്തെ ആഴ്ചയോ നടത്താനാണ് ആലോചന. ബഹിരാകാശ യാത്രികരെ അയക്കുന്നതിനേക്കാള്‍ ഏറെ പ്രാധാന്യം അവരെ തിരികെ കൊണ്ടുവരിക എന്നതാണെന്നും മന്ത്രി പറഞ്ഞു. രണ്ടാമത്തെ ദൗത്യത്തിലാണ് വനിതാ റോബോട്ടിനെ അയക്കുക. മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ‘വയോമിത്ര’ ബഹിരാകാശത്ത് ചെയ്യും. എല്ലാം കൃത്യമായി നടക്കുകയാണെങ്കിൽ മിഷനുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.