സിനിമാ നിർമാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു

0

കോട്ടയം: സെഞ്ചുറി ഫിലിംസ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ സെഞ്ചുറി രാജു മാത്യു(82)അന്തരിച്ചു. വാർധക്യ സഹജമായ അസുഖെത്ത തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

സെഞ്ചുറി കൊച്ചുമോന്റെയും രാജുമാത്യുവിന്റെയും കൂട്ടായ്മ മലയാളത്തിനു സമ്മാനിച്ചതു നിരവധി ഹിറ്റ് ചിത്രങ്ങളാണ്.1982 ൽ ബാലചന്ദ്രമേനോന്റെ ”കേള്‍ക്കാത്ത ശബ്ദം” എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറിയെന്ന പേര് ആദ്യം തെളിഞ്ഞത്.ഫഹദ് ഫാസിൽ ചിത്രമായ ‘അതിരനാണ്’ അവസാനമായി നിർമ്മിച്ച ചിത്രം.അദ്ദേഹത്തിന്റെ 45-ാമത്തെ ചിത്രമായിരുന്നു അത്.

കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്നേഹം, തന്മാത്ര തുടങ്ങിയ ചിത്രങ്ങൾ സെഞ്ച്വറിയുടെ ബാനറിൽ പുറത്തുവന്നവയായിരുന്നു. മനോഹരം,വികൃതി എന്നിയാണ് അവസാനമായി തീയേറ്ററിൽ വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞൽദോ’യുടെ ഷൂട്ടിങ് നടന്ന് വരുകയാണ്.

പരേതയായ ലില്ലി മാത്യുവാണ് ഭാര്യ.മക്കൾ: അഞ്ജന ജേക്കബ്,രഞ്ജന മാത്യൂ(ഇരുവരും വിദേശത്താണ്).ശവസംസ്കാരം പിന്നീട്.