പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജുഡീഷ്യൽ റിമാൻഡിൽ

0

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാൻ 14 ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ. അൽ-ഖാദിർ അഴിമതിക്കേസിലാണ് ഇമ്രാനെ റിമാൻഡ് ചെയ്തിരിക്കുന്നത്. അഡ്യാല ജയിലിൽ നടന്ന ഹിയറിങ്ങിൽ ജഡ്ജ് മുഹമ്മദ് ബഷീറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം അൽ-ഖാദിർ കേസുമായി ബന്ധപ്പെട്ട്.

നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ജയിലിലെത്തി ഇമ്രാനെ ചോദ്യം ചെയ്തിരുന്നു. റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ കഴിയുന്ന ഇമ്രാനെ രണ്ടു മണിക്കൂറോളമാണ് അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യം ചെയ്തത്.

പാക് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷറ ബീവിയും റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്നു കോടിക്കണക്കിന് രൂപയുടെ ഭൂമി കൈക്കൂലിയായി വാങ്ങി എന്നതാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്. ഈ കേസില്‍ ഇതിനു മുമ്പും പലവട്ടം അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനെ ചോദ്യം ചെയ്തിരുന്നു.

2022 ഏപ്രില്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്തായ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. തോഷഖാന അഴിമതിക്കേസിലാണ് ഇമ്രാന്‍ ജയിലിലായത്. ആദ്യം അറ്റോക്ക് ജയിയിലായിരുന്നു. പിന്നീടാണ് അതീവ സുരക്ഷയുള്ള അഡ്യാല ജയിലിലേക്ക് മാറ്റിയത്. അധികാരത്തില്‍ നിന്നും തിരിച്ചിറങ്ങിയ ശേഷം നിരവധി കേസുകള്‍ ഇമ്രാന്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.