ഭക്ഷണത്തിൽ മദ്യം കലര്‍ത്തി വിതരണം: കഫേ അടച്ചുപൂട്ടി എഫ്.എസ്.എസ്.എ.ഐ

0

കോയമ്പത്തൂര്‍: മദ്യം കലര്‍ത്തിയ ലഘുഭക്ഷണം വിതരണം ചെയ്ത കഫേ ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ് അതോററ്ററി പൂട്ടി. കോയമ്പത്തൂരിലെ ‘റോളിംഗ് ഡഗ് കഫേയാണ്’ എഫ്എസ്എസ്എഐ അധികൃതര്‍ പൂട്ടിച്ചത്. തമിഴ്നാട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി എം സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു എഫ്എസ്എസ്എഐ നടപടി.

കഫേയുടെ അടുക്കളയില്‍ നിന്നും മദ്യകുപ്പികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ കഫേയില്‍ മദ്യം ഉപയോഗിക്കുന്നതായി പരാതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് എഫ്എസ്എസ്എഐ കോയമ്പത്തൂര്‍ ഓഫീസര്‍ കെ തമിഴ്ശെല്‍വന്‍റെ നേതൃത്വത്തിലെ സംഘം കഫേ പൂട്ടിച്ചത്. ഈ കഫേയിലെ ചില ഉത്പന്നങ്ങളില്‍ മദ്യം ചേര്‍ക്കുന്നുണ്ട്. ഇത് അവര്‍ മെനുവിലും പറയുന്നുണ്ട്.

അതേ സമയം ഈ കഫേയുടെ അടുക്കള പരിശോധിച്ച എഫ്എസ്എസ്എഐ ടീമിന് ഇവിടെ ഭക്ഷണം ഉണ്ടാക്കാന്‍ പഴകിയ സാധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മനസിലായി. ഒപ്പം തന്നെ ഇവിടുത്തെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും, അടുക്കള വൃത്തിഹീനമാണെന്നും കണ്ടെത്തി.

ഇവിടെ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ സാമ്പിളുകളും എഫ്എസ്എസ്എഐ ടീം ശേഖരിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാതെയാണ് ജീവനക്കാര്‍ പണിയെടുക്കുന്നതെന്നും, പെസ്റ്റ് കണ്‍ട്രോള്‍, ആഹാരം പാകം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം എന്നിവ നോക്കുന്നില്ലെന്നും എഫ്എസ്എസ്എഐ കണ്ടെത്തിട്ടുണ്ട്.