ജനത കര്‍ഫ്യൂവില്‍ പങ്കെടുത്ത് കേരളവും

0

കൊവിഡ്-19 വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ജനത്തിരക്ക് താരതമ്യേന കുറവായിരുന്നു. ജനത കര്‍ഫ്യൂ നിലവില്‍ വന്നതോടെ പ്രദേശത്തെ റോഡുകള്‍ വിജനമായി. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെ മാത്രമാണ് അങ്ങിങ്ങ് കാണാനാവുന്നത്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
അങ്ങിങ്ങായി സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്.

ബാറുകളും ബീവറേജസുകളും പ്രവര്‍ത്തിക്കില്ല. ആശുപത്രി, മെഡിക്കല്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ മാത്രമാവും ലഭ്യമാവുക. ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി എന്നിവയുടെ പെട്രോള്‍ പമ്പുകള്‍ തുറക്കും. മാഹിയില്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കില്ല.

ജനതാ കർഫ്യൂ ദിനത്തിൽ വിജനമായി നെടുമ്പാശേരി വിമാനത്താവളവും. രിമിത തോതിൽ മാത്രമാണ് ഇന്നു സർവീസ് ഉള്ളത്. രാജ്യാന്തര സർവീസുകൾ താൽക്കാലികമായി നിർത്തി. രാവിലെ ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനമാണ് അവസാനം എത്തിയത്. സ്വകാര്യ വാഹനത്തിൽ പോകുന്ന യാത്രക്കാർക്കു വിമാത്താവളത്തിനു പുറത്തു പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണം നൽകുന്നുണ്ട്.

രാജ്യത്തുതന്നെ ആദ്യമായി കൊറോണ സ്ഥിരീകരിക്കപ്പെട്ട തൃശ്ശൂരിലെ ജനങ്ങള്‍ ജനത കര്‍ഫ്യൂവിനോട് നിലവില്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. വാഹനങ്ങളൊന്നും തന്നെ പുറത്തിറങ്ങുന്നില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്. പള്ളികള്‍ അടച്ചിട്ടുണ്ട്. ആറായിരത്തിലധികം പേര്‍ വീടുകളിലും മുപ്പതോളം പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണങ്ങളാണ് കാസര്‍കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജസ്ഥാന്‍ പൂര്‍ണമായി അടച്ചിട്ടു. മാര്‍ച്ച് 22 മുതല്‍ 31 വരെയാണ് പൂര്‍ണ നിയന്ത്രണം. രാജസ്ഥാനില്‍ ഇതുവരെ 25 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.