കശ്മീരിലെ അനന്ത്നാഗിൽ ജവാനെ കാണാതായി; 2 ഭീകരരെ വളഞ്ഞതായി സൈന്യം

0

ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഭീകരർക്കായുള്ള തെരച്ചില്‍ തുടരുന്നു. രണ്ട് ലഷ്കർ ഭീകരരെ സുരക്ഷസേന വളഞ്ഞതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ഇതിനിടെ ഏറ്റുമുട്ടല്‍ നടക്കുന്ന അനന്തനാഗില്‍ ഒരു ജവാനെ കാണാതായി. ഇദ്ദേഹത്തിനായും തെരച്ചിൽ തുടങ്ങി.

അനന്തനാഗിലെ കൊകേർനാഗ് വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഭീകരർക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് ഇവിടെ സൈന്യം നടത്തുന്നത്. ഡ്രോണുകൾ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ഭീകരരെ വളയാൻ സുരക്ഷസേനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. മേഖലയില്‍ ഇന്ന് രാവിലെയും ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം.

ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് സുരക്ഷസേന ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ഒരു ജവാനെ കാണാതാവുകയും ചെയ്തു. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജർ ആഷിഷ് ദോൻചാകിന്‍റെ മൃതദേഹം ഹരിയാനയിലെ പാനിപ്പത്തില്‍ സംസ്കരിച്ചു. പൊതുദർശനത്തിന് ശേഷം സൈനീക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. വീരമൃത്യു വരിച്ച കേണല്‍ മൻപ്രീത് സിങിന്‍റെ മൃതദേഹം ജന്മനാടായ പഞ്ചാബിലെ മുള്ളാൻപൂരിലേക്ക് കൊണ്ടുപോയി. പൊതു ദ‍ർശനത്തിന് ശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും . ഈ ബുധനാഴ്ചയാണ് അനന്തനാഗിലെ കൊകേർനാഗില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നത്. രജൗരിയിലെ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു അനന്തനാഗില്‍ വെടിവെപ്പ് ഉണ്ടായത്.