കണ്ണൂർ ബോംബ് സ്‌ഫോടനം; പ്രധാന പ്രതി ഒളിവിൽ

0

കണ്ണൂർ തോട്ടടയിൽ ബോംബ് സ്‌ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുൻ ഒളിവിൽ. മിഥുൻ സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കും.

ചേലോറയിലെ മാലിന്യനിക്ഷേപ കേന്ദ്രത്തിൽ വച്ച് ബോംബ് നിർമിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ അക്ഷയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികൾക്കായി ഏച്ചൂരിൽ വ്യാപക തിരച്ചിൽ നടക്കുന്നുണ്ട്.

ബോംബ് സ്‌ഫോടന കേസിൽ പ്രാഥമിക പ്രതിപട്ടികയിൽ 5 പേരാണ് ഉള്ളത്. ഏച്ചൂർ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്‌ഫോടനത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി 9.40 ഓടെയാണ് മിഥുനും അറസ്റ്റിലായ പ്രതി അക്ഷയും ചേർന്ന് താഴെ ചൊവ്വയിലെ പടക്ക വിൽപന ശാലയിലെത്തി സ്‌ഫോടന സാമഗ്രികൾ വാങ്ങിയത്. തുടർന്ന് ചേലോറയിലെ മാലിന്യ നിർമാർജ്ജന കേന്ദ്രത്തിൽ വെച്ച് ബോംബ് നിർമ്മിച്ചതായും പൊലീസ് പറയുന്നു.

അഞ്ച് പേരടങ്ങുന്ന സംഘമാണ് ബോംബ് നിർമ്മാണത്തിന് പിന്നിൽ. ഇവർക്കൊപ്പം കൊല്ലപ്പെട്ട ജിഷ്ണുവും ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഒരാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തിൽ പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ചികിത്സയിൽ കഴിയുന്ന നാല് പേരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തേക്കും.സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് വിശദീകരണം.