കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം

1

കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ ഡിജിസിഎ തീരുമാനിച്ചു. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും.

നേരത്തെ റൺവേയുടെ നീളം കുറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം 100 മീറ്റർ കുറച്ചത്. റീസ (RESA) മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായിരുന്നു റൺവേയുടെ നീളം കുറച്ചത്.

വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനൊട് നിർദേശിക്കാനും തീരുമാനമായിട്ടുണ്ട്.

കരിപ്പൂർ വിമാനദുരന്തത്തിന് കാരണം ലാൻഡിംഗിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡിംഗ് സുരക്ഷിതമാക്കാൻ റൺവേയുടെ നീളം കൂട്ടാൻ തീരുമാനിക്കുന്നത്.