സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ദിലീപ് മികച്ച നടന്‍; ശ്വേതാ മേനോന്‍ നടി; ചിത്രം ഇന്ത്യന്‍ റുപ്പി

0

 

തിരുവനന്തപുരം: 2011ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദിലീപ് മികച്ച നടനായും ശ്വേതാ മേനോനെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സിനിമക്കുള്ള പുരസ്കാരം രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിക്കാണ്. മികച്ച സംവിധായകനായി പ്രണയം സിനിമയുടെ സംവിധാനയകന്‍ ബ്ളസ്സി സ്വന്തമാക്കി. തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. സിനിമ മന്ത്രി കെ ബി ഗണേഷ് കുമാറാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.അവാര്‍ഡ് നിര്‍ണയത്തിന്റെ അവസാന നിമിഷം വരെ മോഹന്‍ ലാലിന്റെയും കാവ്യയുടെയും പേരാണ് പറഞ്ഞു കേട്ടതെങ്കിലും ഒടുവില്‍ഇവര്‍ തഴയപ്പെടുകയായിരുന്നു.
 
വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ മികച്ച പ്രകടനമാണ് ദിലീപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ സാള്‍ട്ട് ആന്റ് പെപ്പറിലെ മികച്ച അഭിനയം ശ്വേത മോനോന് അവാര്‍ഡ് നേടിക്കൊടുത്തു. ചാപ്പാകുരിശ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് നേടി. നിലമ്പൂര്‍ ആയിഷ(ഊമക്കുയില്‍ പാടുന്നു) മികച്ച രണ്ടാമത്തെ നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ മേഘരൂപന്‍ എന്ന സിനിമ മികച്ച രണ്ടാമത്തെ സിനിമയായി. മികച്ച നവാഗത സംവിധായകനായി ഷെറി തെരഞ്ഞെടുക്കപ്പെട്ടു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ ആണ് ജനപ്രിയ ചിത്രം.
 
സോള്‍ട്ട് ആന്റ് പെപ്പര്‍ മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി. മലയാള സിനിമയെ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച ട്രാഫിക്കിന്റെ തിരക്കഥയൊരുക്കിയ ബോബിസഞ്ജയ് മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. മാണിക്യക്കല്ലിന്റെ കഥയൊരുക്കിയ എം മോഹനന്‍ മികച്ച കഥാകൃത്തായി. സ്വപ്ന സഞ്ചാരിയിലെ അഭിനയത്തിന് ജഗതി ശ്രീകുമാറാണ് മികച്ച ഹാസ്യനടന്‍. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
 
 
സുജിത് മികച്ച കലാസംവിധായകന്‍ (നായിക). മികച്ച ശബ്ദലേഖകന്‍ രാജകൃഷ്ണന്‍(ഉറുമി), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ് പ്രവീണ (ഇവന്‍ മേഘരൂപന്‍). ആകാശത്തിന്റെ നിറം എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ഡോ. ബിജു പ്രത്യേക ജൂറി അവാര്‍ഡ് നേടി. രാജേഷ്കുമാര്‍ ഒരുക്കിയ മഴവില്‍ നിറവിലൂടെ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
 
മാളവിക നായരാണ് മികച്ച ബാലതാരം(ഊമക്കുയില്‍ പാടുമ്പോള്‍). ഛായാഗ്രാഹകന്‍: എം ജെ രാധാകൃഷ്ണന്‍. ഗാനരചയിതാവ്: ശ്രീകുമാരന്‍ തമ്പി(ചിത്രം: നായിക), സംഗീത സംവിധായകന്‍: പി ശരത്ത്(ഇവന്‍ മേഘരൂപന്‍), ഗായകന്‍: സുധീപ് കുമാര്‍, ഗായിക: ശ്രേയ ഘോഷാല്‍. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച മാളവിക നായരാണ് മികച്ച ബാലതാരം. രതിനിര്‍വേദം എന്ന ചിത്രത്തിലെ 'ചെമ്പകപ്പൂങ്കാവിലെ എന്ന ഗാനം ആലപിച്ച സുധീപ് കുമാറാണ് മികച്ച ഗായകന്‍. ഇതേ ചിത്രത്തിലെ 'കണ്ണോരം ശിങ്കാരം എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ദീപക് ദേവാണ്.
 
41 കഥാചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. ഒരു ഹൃസ്വചിത്രവും ആറ് ഡോക്യുമെന്ററികളും അവാര്‍ഡിനെത്തി. മികച്ച സിനിമാലേഖനത്തിലുള്ള പുരസ്കാരം ജി.പി.രാമചന്ദ്രനാണ്. സി.എസ്.വെങ്കിടേശ്വന്‍ മികച്ച സിനിമാഗ്രന്ഥത്തിനും അവാര്‍ഡ് നേടി. മികച്ച നിരവധി മലയാള സിനിമകള്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയിരുന്നു. ഈ പുതുതരംഗം പരിഗണിച്ചാണ് അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് മന്ത്രിയും ജൂറി അംഗങ്ങളും അവാര്‍ഡ് പ്രഖ്യാപനം നടത്തിയതെന്നതും ശ്രദ്ദേയമാണ്.