കെ എസ് ആർ ടി സി അനിശ്ചിതകാലപണി മുടക്ക് മാറ്റിവെച്ചു

0

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ നടത്താനിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. സംയുക്ത സമര സമിതിയുടെ ഭാരവാഹികളും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാർ നടപടി ഉറപ്പു നൽകി. ഗതാഗത സെക്രട്ടറി ശുപാർശ ചെയ്ത ഡ്യൂട്ടി പരിഷ്കരണം 21 മുതൽ നടപ്പാക്കാനാണു തീരുമാനം. 30-നകം ശമ്പളപരിഷ്കരണചർച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നൽകിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ നിയമപരമായ പരിധിയ്ക്കുള്ളിൽ വച്ച് ശ്രമിക്കുമെന്നും യൂണിയനുകൾ പറഞ്ഞു.
കെഎസ്ആർടിസി പണിമുടക്കിനെതിരെ ഇന്ന് കോടതി പരിഗണിച്ച പൊതുതാത്പര്യ ഹർജിയിൽ എംഡി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനമാണ് കേൾക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചർച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെ എസ് ആർ ടി സിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമർശനം.
തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് മാനേജെമെന്‍റിന്‍റെ ബാധ്യതയാണ്. പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് മാനേജിമെന്‍റിനെ സമീപിക്കാനെ തൊഴിലാളികൾക്ക് കഴിയൂ. ചർച്ചയ്ക്ക് വേദിയൊരുക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യേണ്ടത് മാനേജ്മെന്‍റാണെന്നു കോടതി നിരീക്ഷിച്ചു. പ്രശ്നപരിഹാരത്തിൽ എംഡിയുടെ നിലപാട് ശരിയല്ലെന്നും കോടതി വിമർശിച്ചു.