ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും: കുവൈത്ത്

1

കുവൈത്ത് സിറ്റി: ഇന്ത്യയുൾപ്പെടെ 6 രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈത്ത് തീരുമാനിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭയുടെ അസാധാരണ യോഗമാണു തീരുമാനമെടുത്തത്. ഈജിപ്ത്, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവയാണ് മറ്റു രാ‍ജ്യങ്ങൾ.

കോവിഡ് വ്യാപനത്തിനെതിരെ ഈ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ചാണു തീരുമാനം. കോവിഡ് ആരംഭിച്ചകാലം തൊട്ട് നിർത്തലാക്കിയതാണ് ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്.

ഓഗസ്റ്റ് 1ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്തിൽ തിരികെ പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും ഈ രാജ്യങ്ങളിൽ നിന്നു നേരിട്ടുള്ള സർവീസ് ആരംഭിച്ചിരുന്നില്ല. പകരം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങിയതിനു ശേഷം കുവൈത്തിൽ പ്രവേശിക്കാനായിരുന്നു സൗകര്യം. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഭീമമായ തുകയാണ് ട്രാവൽ ഏജൻസികൾ ചുമത്തുന്നത് എന്നത് സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാവുന്നതിലും ഏറെയുമായി. ഈ സാഹചര്യത്തിൽ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നത് ഒട്ടേറെ പേർക്ക് ആശ്വാസമാകും.

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിന് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടും യാത്രാസൗകര്യമില്ലാതെ പ്രയാസപ്പെടുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളുണ്ട്.

കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും വിദേശത്ത് നിന്നുള്ളവർക്ക് കുവൈത്തിലേക്ക് പ്രവേശനം.