ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു; പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം

0

ലഹരിമരുന്നു കേസിൽ  മലേഷ്യയിൽ  വധശിക്ഷയ്ക്കു വിധിച്ച നാല് മലയാളികളുടെ ശിക്ഷ രാജാവ് മരവിപ്പിച്ചു. കൊല്ലം പത്തനാപുരം പിടവൂർ രഞ്ജിത് ഭവനിൽ രഞ്ജിത്, പത്തനംതിട്ട ചിറ്റാർ നീലിപിലാവ് പേഴുംകാട്ടിൽ സജിത് സദാനന്ദൻ, ചാത്തൻതറ ഇടകടത്തി കുടത്തിങ്കൽ എബി അലക്‌സ്, തിരുവനന്തപുരം വർക്കല വെന്നിക്കോട് പനയന്റകുഴി സുമേഷ് ഭവനിൽ സുമേഷ് സുധാകരൻ എന്നിവരുടെ ശിക്ഷയാണു മരവിപ്പിച്ചത്. പുനരന്വേഷണത്തിൽ കുറ്റവിമുക്തരായാൽ ഇവർക്ക് നാട്ടിൽ തിരിച്ചെത്താം.

മലേഷ്യയിലെ മെർക്കുറി പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ഓഫിസിൽ നിന്നും ജീവനക്കാരുടെ താമസസ്ഥലത്തു നിന്നും 2013ൽ ലഹരിമരുന്നു കണ്ടെത്തിയ സംഭവത്തിലാണ് ഇവർ അറസ്റ്റിലായത്. ശുചീകരണ തൊഴിലാളികളായ ഇവർ ഈ സമയം ജോലിയിലുണ്ടായിരുന്നെന്ന കാരണം പറഞ്ഞായിരുന്നു അറസ്റ്റ്. കഴിഞ്ഞ ജനുവരി 17ന് ആണു മലേഷ്യൻ സുപ്രീം കോടതി വധശിക്ഷ വിധിച്ചത്. ഇടപെടൽ ആവശ്യപ്പെട്ടു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾക്കും ബന്ധുക്കൾ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പത്തനാപുരം ഗാന്ധിഭവൻ വഴി മലേഷ്യയിലെ സത്യസായി സേവാസംഘവുമായി ബന്ധപ്പെട്ടു. സേവാസംഘം ഭാരവാഹികളാണ് ഇവരുടെ മോചനത്തിനായി നിയമനടപടികൾ നടത്തിയത്. രാജാവ് നിയമിച്ച കമ്മിഷൻ ഇവരിൽ നിന്നു മൊഴികളും തെളിവുകളും ശേഖരിക്കും. ഇതു കോടതി പരിശോധിച്ച ശേഷമാകും അന്തിമവിധി ഉണ്ടാകുക.

2013 മേയ് മൂന്നിനാണ് മലയാളി സംഘം മലേഷ്യയിൽ എത്തിയത്. താമസസ്ഥലത്തു നിന്നു ജോലിസ്ഥലത്തേക്കും തിരിച്ചും കമ്പനി വാഹനത്തിൽ തന്നെയാണു പോയിരുന്നത്. 2013 ജൂലൈ 26ന് ഇവർ താമസിച്ചിരുന്ന സ്ഥലത്തു പൊലീസ് നടത്തിയ പരിശോധനയിൽ തമിഴ്‌വംശജനായ മലേഷ്യൻ സ്വദേശി നാഗരാജന്റെ ബാഗിൽ നിന്നു ലഹരിമരുന്നു കണ്ടെത്തുകയായിരുന്നു. കമ്പനിയിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് പിടികൂടി. ഈ സമയം ജോലിയിലുണ്ടായിരുന്ന എബി അലക്സ്, രഞ്ജിത് രവീന്ദ്രൻ, സുമേഷ് സുധാകരൻ, സജിത് സദാനന്ദൻ, സർഗുണൻ (മലേഷ്യ), സിജോ തോമസ്, രതീഷ് രാജൻ, മുഹമ്മദ് കബീർ ഷാഫി എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ സിജോ, ഷാഫി, രതീഷ് എന്നിവരെ പിന്നീടു വിട്ടയച്ചു. ഇവർ നാട്ടിലെത്തിയപ്പോഴാണു വിവരം പുറംലോകം അറിഞ്ഞത്.