മകളുടെ ആദ്യ ആർത്തവം കേക്ക് മുറിച്ച് ആഘോഷിച്ച് അച്ഛന്‍; വീഡിയോ വൈറല്‍

0

ആര്‍ത്തവത്തിന്‍റെ പേരില്‍ പെണ്ണിന് തൊട്ടുകൂടായ്മയും തടവറയും തീര്‍ത്തിരുന്ന കാലത്തു നിന്നും ആര്‍ത്തവത്തെ കുറിച്ച് തുറന്നു സംസാരിക്കാനുള്ള സാഹചര്യത്തിലേയ്ക്ക് നമ്മുടെ സമൂഹമെത്തി എന്ന് തെളിയിക്കുന്ന ചില നിമിഷങ്ങളാണ് ഉത്തരാഖണ്ഡിലെ ഒരു അച്ഛന്‍ പങ്കുവയ്ക്കുന്നത്. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ട് തന്റെ 13 വയസുള്ള മകൾ രാഗിണിയുടെ ആദ്യ ആർത്തവം ആഘോഷിക്കാനാണ് ഒരു പാർട്ടി സംഘടിപ്പിച്ചത്. ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും അറിയിച്ചും, കേക്ക് മുറിച്ചും ആഘോഷിച്ചിരിക്കുകയാണ് ജിതേന്ദ്ര ഭട്ട്.

“ഹാപ്പി പിരീഡ് രാഗിണി” എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ഒരു പ്രത്യേക കേക്കും അദ്ദേഹം മകള്‍ക്കായി ഓർഡർ ചെയ്തു.
ഇതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ മകൾക്ക് സംഭവിച്ചത് തീർത്തും സാധാരണ കാര്യമാണെന്നും പേടിക്കാനും നാണിക്കാനുമുള്ള ഒന്നുമില്ലന്നും മകള്‍ക്ക് മനസിലാക്കികൊണ്ടുക്കാനാണ് പാർട്ടി സംഘടിപ്പിച്ചതെന്ന് ജിതേന്ദ്ര ഭട്ട് പറയുന്നു. പലരെയും ക്ഷണിച്ചപ്പോൾ ഇതൊക്കെ ആഘോഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും കേട്ടു. പാർട്ടിക്ക് വരുമ്പോൾ ഗിഫ്റ്റ് ആയി സാനിറ്ററി പാഡുകൾ കൊണ്ടുവന്നാൽ മതിയെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞതെന്നും ജിതേന്ദ്ര ഭട്ട് പറയുന്നു.

‘പിരീഡ്സ് ആഘോഷിക്കേണ്ടതാണെന്ന് ചെറുപ്പം മുതൽ തനിക്കു തോന്നിയിരുന്നുവെന്നും ജിതേന്ദ്ര ഭട്ട് ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ‘ചെറുപ്പത്തിൽ എല്ലാ മാസവും ചില ദിവസങ്ങളിൽ എന്റെ അമ്മയ്ക്കും സഹോദരിമാർക്കും അമ്മായിമാർക്കും വീട്ടിനകത്തേക്ക് പ്രവേശനമില്ലായിരുന്നു. മുള കൊണ്ട് കെട്ടിയ ഒരു ചെറിയ പുരയിലാണ് ആ ദിവസങ്ങളിൽ അവർ താമസിച്ചിരുന്നത്. ഇനി മുള കിട്ടിയില്ലെങ്കിൽ തൊഴുത്തിൽ പശുക്കളോടൊപ്പമാണ് താമസിക്കേണ്ടി വരിക. ആർത്തവ സമയത്ത് സ്ത്രീകളെ ഇങ്ങനെ മാറ്റി നിർത്തുന്നത് കണ്ട് ദേഷ്യം തോന്നി. അന്ന് എന്റെ 16–ാം വയസിൽ ഞാൻ ഉറപ്പിച്ചു, ഈ മാറ്റിനിർത്തൽ ഞാൻ അവസാനിപ്പിക്കും’- ജിതേന്ദ്ര ഭട്ട് പറഞ്ഞു. പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് ജിതേന്ദ്രയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.