പെണ്‍കുട്ടികള്‍ പത്താം വയസ്സില്‍ പഠനം അവസാനിപ്പിക്കണം; വിലക്കുമായി താലിബാന്‍

0

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വീണ്ടും വിലക്കുമായി താലിബാന്‍. പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ മേധാവികള്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്‌നി പ്രവിശ്യയിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

മൂന്നാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെയും പഠനത്തിനായി വരുന്ന പെണ്‍കുട്ടികളെയും തിരികെ അയക്കണമെന്നാണ് താലിബാന്‍ നിര്‍ദേശം. 10 വയസ്സിനു മുകളില്‍ പ്രായവുമുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥി ബിബിസിയോട് പ്രതികരിച്ചു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസങ്ങളില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായും ആണ്‍കുട്ടികള്‍ക്കായും പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കിയിരുന്നു.

പെണ്‍കുട്ടികളെ പ്രായമേറിയ അധ്യാപകനോ അധ്യാപികയോ മാത്രമെ പഠിപ്പിക്കാവൂ. കൂടാതെ വനിതകളെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് നീക്കുകയും പാര്‍ക്കുകളിലും ജിമ്മുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം സംഗീത ഉപകരണങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.