നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണം: നിർദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

0

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കറിയത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

നവ കേരള സദസ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടത്. ഇന്നാണ് നവകേരള സദസ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചെ കാസർഗോഡ് എത്തിച്ചു. ഇപ്പോൾ കാസർഗോഡ് എആർ ക്യാമ്പിലാണ് ഉള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ കാസർഗൊട്ടെത്തും. മന്ത്രിമാർ ഇന്നലെ മുതൽ തന്നെ ജില്ലയിലേക്ക് എത്തിത്തുടങ്ങി.

ഇന്ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ് ആരംഭിക്കുന്നത്. പൈവളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകം പൊലീസ് സേനയെയും വിന്യസിച്ചു.