നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്

0

വ്യാജ ഡിഗ്രി കേസിൽ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് ആജീവനാന്ത വിലക്ക്. സർവകലാശാലയ്ക്ക് കീഴിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

കേരള സർവകലാശാല എംഎസ്എം കോളജ് അധികൃതരെ വിളിച്ചുവരുത്തും. കോളജ് അധികാരികളെയും ചുമതലയിലുണ്ടായിരുന്നവരെയും വിളിച്ചു വരുത്തും. ഇവരിൽ നിന്ന് വിശദീകരണം തേടുന്നതിനായി പ്രത്യേക സമിതിയെ നിശ്ചയിച്ചു. രജിസ്ട്രാർ, കൺട്രോളർ , ഐക്യുഎസി, കോ ഓർഡിനേറ്റർ എന്നിവർ സമിതിയിലുണ്ട്. സംസ്ഥാനത്തുനിന്ന് പുറത്തുള്ള സർട്ടിഫിക്കറ്റുകൾ വിശദമായി പരിശോധിക്കും. ഇതിനായി പ്രത്യേക സെൽ രൂപീകരിച്ചുവെന്നും സർവകലാശാല അധികൃതർ അറിയിച്ചു.

അതേസമയം, എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തെരപ്പെടുത്തിക്കൊടുത്തത് കൊച്ചിയിലെ ഏജൻസിയിൽ നിന്നാണെന്നും ഇതിനായി നിഖിലിന്റെ പക്കൽ നിന്നും രണ്ടുലക്ഷം രൂപ വാങ്ങിയതായും അബിൻ സി രാജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പാലാരിവട്ടത്തെ ഈ സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിഖിൽ തോമസിനെയും എബിൻ സി രാജിനെയും എത്തിച്ചു ഇപ്പോൾ തെളിവെടുപ്പ് നടത്തുകയാണ് അന്വേഷണ സംഘം.