സംസ്ഥാനത്ത് കനത്ത പോളിംഗ്; കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരത്ത്

0

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ്. വോട്ടെടുപ്പിന്റെ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ 75 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. 75.51 ശതമാനം വോട്ടാണ് ഇതുവരെ കേരളത്തിൽ രേഖപ്പെടുത്തിയത്. അവസാന കണക്കുകൾ പുറത്തുവരുമ്പോൾ ശതമാനം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. വയനാട്,കണ്ണൂർ, കൊല്ലം മണ്ഡലങ്ങളിൽ കനത്ത പോളിംഗാണ് .

ശക്തമായ ത്രികോണപ്പോരാട്ടം കണ്ട നാല് മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുത്തനെ ഉയര്‍ന്നു. പോളിംഗിനിടെ 9 പേര്‍ കുഴഞ്ഞു വീണു മരിച്ചു.രാവിലെ മുതൽ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ കണ്ട തിരക്ക് വോട്ടിംഗ് സമയം കഴിഞ്ഞിട്ടും പല ബൂത്തിന് മുന്നിലും തുടരുന്നു.

വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് ശേഷവും മിക്ക ബൂത്തിന് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.മൂന്നു മുന്നണികളും കടുത്ത പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഈ തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് തങ്ങൾക്കനുകൂലമായാണ് മൂന്ന് മുന്നണികളും കാണുന്നത്. കഴിഞ്ഞ തവണ 73.94 ശതമാനമായിരുന്നു പോളിംഗ് ശതമാനമെങ്കിൽ ഇത്തവണ അത് 75 കടക്കുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ തവണ താരമ്യേന കുറഞ്ഞ പോളിംഗ് അനുഭവപ്പെട്ട തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും ഇത്തവണ രാവിലെ കനത്ത പോളിംഗ് ആണ് നടന്നത്. സംസ്ഥാനത്ത് ഇതുവരെ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തീരദേശമേഖലയിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വാശിയോടെ പ്രചാരണം നടത്തിയ പാലക്കാട്ടും തൃശ്ശൂരും പോളിംഗ് ശതമാനം ഉയര്‍ന്നു തന്നെ നിന്നു. കഴിഞ്ഞ തവണ 80 ശതമാനം കടന്ന കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ഇക്കുറിയും വോട്ടര്‍മാര്‍ കൂട്ടമായി ബൂത്തുകളിലെത്തി.

മധ്യകേരളത്തിൽ ചാലക്കുടിയിലാണ് ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗരമേഖലകളിലും ആവേശം പ്രകടമായപ്പോള്‍ എറണാകുളത്തും പോളിംഗ് ശതമാനം 70 കടന്നു.

വോട്ടിംഗ് നടന്ന ഉടൻ തന്നെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തിൽ ഉണ്ടായ തകരാറുകൾ തുടക്കത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് വളരെ ഒറ്രപ്പെട്ട സംഭവങ്ങളാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.

കനത്ത മഴയെ തുടർന്ന് ഈർപ്പം കാരണമാണ് ചില മെഷീനുകൾ തകരാറിലായത്. അത് ഉടൻ തന്നെ മാറ്രി പുതിയവ സ്ഥാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വോട്ട് ചെയ്ത കണ്ണൂർ ജില്ലയിലെ പിണറായിയിലെ ബൂത്തിലും വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം കുറച്ചുസമയം പോളിംഗ് മുടങ്ങി.

കേരളത്തിലെ 20 മണ്ഡലങ്ങളിൽ കൂടാതെ ജമ്മു കാശ്മീരിലെ ഒന്ന്, ബിഹാറിലെ അഞ്ച്, പശ്ചിമബംഗാളിലെ അഞ്ച്, അസമിലെ നാല്, ഉത്തർപ്രദേശിലെ 10, , മഹാരാഷ്ട്രയിലെ 14, ചത്തീസ്ഗഡിലെ 7, ഒഡീഷയിലെ 6, കർണാടകയിലെ 14, ഗുജറാത്തിലെ 26, ത്രിപുരയിലെയും ഗോവയിലെയും രണ്ട് വീതം, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി , ദാമൻ ദ്യൂ ( ഓരോന്നു വീ തം) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.