യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് റഷ്യ

1

മോസ്‌കോ: യുക്രൈനെ പ്രതിസന്ധിയിലാക്കി കൊണ്ട് അവരുടെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. 2014 മുതല്‍ റഷ്യന്‍ പിന്തുണയോടെ യുക്രൈന്‍ സൈന്യവുമായി ഏറ്റമുട്ടി കൊണ്ടിരിക്കുന്ന ഡൊണെറ്റ്‌സ്‌കിനേയും ലുഹാന്‍സ്‌കിനേയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി അംഗീകരിച്ചത്. യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് ഈ നടപടി.

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിന്‍ പ്രഖ്യാപനം നടത്തിയത്. യുക്രൈന്റെ കിഴക്കന്‍ മേഖലകളിലേക്ക് റഷ്യന്‍ സൈന്യത്തിന് വേഗത്തില്‍ പ്രവേശിക്കാന്‍ നടപടിയിലൂടെ കഴിയുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്.

യുക്രൈന്‍ പരമാധികരത്തിന്‍മേല്‍ കടന്നുകയറി കൊണ്ട് അന്തരാഷ്ട്ര നിയമങ്ങളുടെ നഗ്നമാ മായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി.