പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കണം; മദ്രാസ് ഹൈക്കോടതി

0

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വിശ്വാസികളുടെ ഓർഗനൈസേഷൻ നൽകിയ ഹർജിയിലാണ് വിധി. മധുര ബഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചർച്ചകൾക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്‌നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനൽകി.

പളനിക്ഷേത്രത്തിൽ ഹൈന്ദവരല്ലാത്തവർ, നിരീശ്വരവാദികൾ തുടങ്ങിയവർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞിടയ്ക്ക് ഇതരമതത്തിൽപ്പെട്ട ചിലർ ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതായി ഹിന്ദുസംഘടനകൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനർ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചു.

എന്നാൽ അധികം വൈകാതെതന്നെ ഇവിടെനിന്ന് നീക്കി. ഇതിനെതിരേ പഴനി സ്വദേശിയായ സെന്തിൽകുമാർ കോടതിയെ സമീപിക്കുകയായിരുന്നു.

പളനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അറിയിപ്പ് പ്രദർശിപ്പിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇത് അംഗീകരിച്ച കോടതി നേരത്തേ ബാനർ സ്ഥാപിച്ചിടത്തുതന്നെ അറിയിപ്പ് പ്രദർശിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.