ഷാരൂഖ് ഖാന്റെ റോക്കട്രി ജൂലായ് ഒന്നിന് തിയേറ്ററുകളില്‍

0

ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. ജൂലായ് ഒന്നിന് റിലീസ് ചെയ്യുന്ന റോക്കട്രി എന്ന സിനിമയുടെ ഹിന്ദി, കന്നഡ പതിപ്പിലൂടെയാണ് ഷാരൂഖ് ഖാന്‍ വെള്ളിത്തിരയില്‍ വീണ്ടുമെത്തുന്നത്. 1288 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് അഭിനയിച്ച ഒരു സിനിമ വീണ്ടും വെള്ളിത്തിരയില്‍ റിലീസ് ചെയ്യുന്നത്. 2018ല്‍ റിലീസ് ചെയ്ത സീറോ എന്ന സിനിമയ്ക്ക് ശേഷം അദ്ദേഹം സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

നടന്‍ സൂര്യയാണ് തമിഴ്, തെലുങ്ക് പതിപ്പില്‍ ഷാരൂഖിന്റെ റോളില്‍ എത്തുന്നത്. വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമാണ് ചിത്രം ഒരുങ്ങുന്നത്.

ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലിംസിന്റെയും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചേര്‍സിന്റെയും ബാനറിലാണ് ചിത്രം പുറത്തുവരുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018-ല്‍ ആണ് സിനിമാ നിര്‍മ്മാണ മേഖലയില്‍ എത്തുന്നത്. ‘വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ”ഓട് രാജാ ഓട്” എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.

ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലഘട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.

ആറിൽ അധികം രാജ്യങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യാനിരുന്നതെങ്കിലും കൊവിഡിനെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ. എഡിറ്റിംഗ് – ബിജിത്ത് ബാല, സംഗീതം – സാം സി.എസ്, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.