ഷിഗെല്ല വ്യാപനം; കാസർഗോഡ് ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി

0

കാസർകോട്: ഷിഗെല്ല വ്യാപന ആശങ്കയിൽ കാസർഗോഡ് ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നടപടികൾ ശക്തമാക്കി. ചെറുവത്തൂരിലെ ഐഡിയൽ ഫുഡ് പോയന്റിൽ നിന്ന് ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാൻ കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുൻകരുതലിലാണ് അധികൃതർ. കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർ പ്രത്യേകം നിരീക്ഷണത്തിലാണ്.

നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി.

നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസ് അഭ്യർത്ഥിച്ചു.

അതേ സമയം രോഗബാധയുണ്ടായത് ഭക്ഷണത്തില്‍ നിന്നാണെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്.