കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ കുറഞ്ഞത്‌ ഒരു ദിവസത്തെ വരുമാനം മാറ്റിവെയ്ക്കാന്‍ സിംഗപ്പൂര്‍ മലയാളികള്‍ മനസ്സ്കാണിച്ചുകൊണ്ട് ഈ ദുരന്തത്തെ നമുക്കും നേരിടാം

0

സിംഗപ്പൂര്‍ : പറയത്തക്ക വിഭവങ്ങള്‍ ഒന്നുമില്ലാത്ത കേരളത്തെ ഈ രീതിയില്‍ എത്തിക്കുവാന്‍ പ്രവാസികള്‍ വഹിച്ച പങ്കു ചെറുതല്ല.ബാധ്യതകളും പ്രാരാബ്ദങ്ങളുമുള്ളവരാണ് ഓരോ പ്രവാസിയും.ഒരു ദിവസം ശമ്പളം മുടങ്ങിയാല്‍ ജീവിതം തകിടം മറിയുന്ന അവസ്ഥയിലാണ് പലരുടെയും ജീവിതം.തുച്ഛമായ ശമ്പളത്തില്‍ സിംഗപ്പൂരിലും ജോലി ചെയ്യുന്ന മലയാളികള്‍ നിരവധിയാണ്.മറുനാട്ടില്‍ വന്നു പ്രവാസികള്‍  കഷ്ടപ്പെടുന്നത് നമ്മുടെ നാടും കുടുംബവും നല്ല രീതിയില്‍ ജീവിക്കുവാന്‍ വേണ്ടിയാണ്.എന്നാല്‍ ആ നാടിനൊരു കഷ്ടകാലമുണ്ടാകുമ്പോള്‍ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വരും.വെള്ളപ്പൊക്കം മൂലം ക്യാമ്പുകളില്‍ വീട് നഷ്ടപ്പെട്ടു കഴിയുന്നവര്‍ക്ക് ഭക്ഷണം ,വെള്ളം , വസ്ത്രം എന്നിങ്ങലെയുള്ള ആവശ്യങ്ങള്‍ കൊടുക്കുവാന്‍ എല്ലാവരും കൈകോര്‍ത്തു നില്‍ക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

1990-ന് മുന്‍പുള്ള കേരളം ഈ രീതിയില്‍ മാറ്റിയെടുത്തത് പ്രവാസികളുടെ പണം കൊണ്ടും കൂടെയാണ്.2018-ല്‍ തകര്‍ന്നു കിടക്കുന്ന കേരളത്തിലെ ഓരോ ആളുകളെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ മനസ്സുവച്ചാല്‍ കഴിയും.അതിനുള്ള മനസ്സ് മലയാളികള്‍ക്കുണ്ടെന്ന് തെളിയിക്കാനുള്ള അവസരം കൂടെയാണ് ഈ വെള്ളപ്പൊക്കം വരുത്തിവച്ച നാശങ്ങള്‍.

സിംഗപ്പൂരില്‍ നിന്ന് നാട്ടില്‍ നേരിട്ട് ചെന്ന് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്തിരി തടസങ്ങളുണ്ട്.പ്രാര്‍ഥിക്കുന്നതിനോടൊപ്പം കഴിയുന്ന രീതിയില്‍ സഹായിക്കുവാന്‍ പ്രവാസികള്‍ ശ്രമിക്കേണ്ട സമയമായിരിക്കുന്നു.അതിനായി ഒന്നോ രണ്ടോ ദിവസത്തെ വരുമാനം മാറ്റിവച്ച് ഈ ഉദ്യമത്തില്‍ പങ്കാളിയാകുവാന്‍ സിംഗപ്പൂരിലെ പ്രവാസികളും ശ്രദ്ധിക്കുക.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിതിയിലേക്ക് പണമയക്കാനുള്ള സൗകര്യം ലഭ്യമാണ്.സിംഗപ്പൂരിലെ നിയമസംവിധാനം അനുവദിക്കുന്ന രീതിയില്‍ സഹായങ്ങള്‍ ചെയ്യുവാന്‍ പല സംഘടനകളും മുന്നിട്ടിറങ്ങിയിട്ടുണ്ട്.സഹായങ്ങള്‍ അത്തരം സംഘടനകള്‍ വഴിയും ചെയ്യുവാന്‍ അവസരമുണ്ട്.ഇത്തരത്തിലൊരു സംഘടനയുമായി ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് പ്രവാസി എക്സ്പ്രസുമായി ബന്ധപ്പെട്ടാല്‍ അതിവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ തയ്യാറാണ്.ഫേസ്ബുക്കില്‍ മെസ്സേജ് വഴിയോ , കൊടുത്തിരിക്കുന്ന നമ്പര്‍ വഴിയോ നിങ്ങള്ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്.കഴിയാവുന്ന രീതിയില്‍ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തുന്ന രീതിയിലുള്ള സഹായങ്ങള്‍ ചെയ്യുവാന്‍ എല്ലാരും പ്രത്യേകം ശ്രദ്ധിക്കുക.