വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി കോർപ്പറേഷൻ; ജെൻഡർ ന്യൂട്രൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കും

0

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്തെ വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. ശ്രീകാര്യം ചാവടി മുക്കിലെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് പൊലീസുമായി എത്തി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കിയത്. ഇവിടെ ജെൻഡർ ന്യൂട്രൽ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു. കോർപറേഷൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത് എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. പിപിപി മോഡലിൽ ജെൻഡർ ന്യൂട്രലിൽ ബസ്റ്റോപ്പ് പണിയുമെന്നും പണി തുടങ്ങിയാൽ രണ്ടാഴ്ച കൊണ്ട് പൂർത്തിയാക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിനോട് ചേര്‍ന്നുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം ശ്രീകൃഷ്ണനഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ പെയിന്‍റടിച്ച് നവീകരിച്ചതിന് പിന്നാലെയാണ് കോർപ്പറേഷന്‍റെ നടപടി. ‘ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം’ എന്ന് എഴുതിവച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം അസോസിയേഷൻ മോടി പിടിപ്പിച്ചത്. ജൂലൈ മാസത്തില്‍, വിദ്യാര്‍ത്ഥികൾ ലിംഗഭേദമന്യേ ഒരുമിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ശ്രീകൃഷ്ണ നഗര്‍ റെസിഡന്‍റ്സ് അസോസിയേഷൻ നീളത്തിലുള്ള ഇരിപ്പിടം വെട്ടിപ്പൊളിച്ച് വെവ്വേറെയുള്ള മൂന്ന് സീറ്റുകളാക്കിയത് വിവാദമായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മടിയിലിരുന്ന് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത് വാര്‍ത്തയായതോടെ അനധികൃതമായി കെട്ടിയ ഷെൽറ്റര്‍ പൊളിച്ച് നഗരസഭ പുതിയത് നിര്‍മ്മിക്കുമെന്ന് മേയര്‍ ജൂലൈ 21 ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒന്നരമാസം കഴിഞ്ഞിട്ടും നടപടി ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് 8500 രൂപാ മുടക്കി റെസിഡന്‍റ്സ് അസോസിയേഷൻ കാത്തിരിപ്പ് കേന്ദ്രം നവീകരിച്ചത്.

പ്രതിഷേധ സൂചകമായി എസ് എഫ് ഐയും കെ എസ്‍ യുവും ഷെൽറ്ററിൽ നാട്ടിയ കൊടി മാറ്റിയും വിദ്യാര്‍ത്ഥികളിട്ട തടിബെഞ്ച് നീക്കിയുമാണ് റെസി‍ഡന്‍റ്സ് അസോസിയേഷൻ പെയിന്‍റടിച്ച് നവീകരിച്ചത്. നഗരസഭ പൊളിക്കുന്നെങ്കിൽ പൊളിക്കട്ടേ, എന്നാല്‍ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും കൂടിക്കലര്‍ന്നിരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും റെസിഡന്‍റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ഇതുന് പിന്നാലെയാണ് കോർപ്പറേഷന്‍റെ അദികൃതരുടെ നടപടി.