മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ 19 മലയാളികൾ തിരിച്ചെത്തി

0

തിരുവനന്തപുരം: മലേഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ 19 മലയാളികൾ നോർക്ക റൂട്ട്സിന്റെ ഇടപെടലിൽ തിരിച്ചെത്തി. തട്ടിപ്പിനിരയായവരിൽ 18 പേർ അഞ്ചുതെങ്ങു സ്വദേശികളും ഒരാൾ കൊല്ലം സ്വദേശിയുമാണ്. കഴിഞ്ഞ വർഷം നവംബർ 24നാണ് അഞ്ചുതെങ്ങ് സ്വദേശികളായ ജസ്​റ്റിൻ, പ്രിത്താസ് ആന്റണി, റെയ്‌സൺ ഫ്രാൻസിസ്, വർഗീസ് സെബാസ്​റ്റ്യൻ, വിജയ് അന്തോൻസ്, സിജോ സാബു, സ്‌​റ്റെബിൻ.ആർ, ജിത്തു.സി, സജു.എ, ജോൺസൺ, കൊല്ലം സ്വദേശി സോമജ് മോഹനൻ തുടങ്ങിയവരുൾപ്പെടെ 19പേർ കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടത്. അവിടെയെത്തിയ ശേഷം ജോഹറിലെ ക്യാംപിൽ ഇവരെ എത്തിച്ചെങ്കിലും 33 ദിവസം ജോലിയൊന്നും ലഭിക്കാതെ അവിടെ കഴിയേണ്ടി വന്നെന്ന് ഇവർ പറയുന്നു. പിന്നീട് ഇതിൽ 6 പേരെ മറ്റൊരിടത്തായി ജോലിക്ക് കൊണ്ടുപോയെങ്കിലും, ഒടുവിൽ പറ്റിക്കപെടുകയാണെന്ന സത്യം ഇവർ തിരിച്ചറിയുകയും തുടർന്ന് മലേഷ്യയിലെ ഇന്ത്യൻ എംബസി ഇടപെടുകയുമായിരുന്നു. 37 ദിവസത്തെ എംബസി വാസത്തിനും 25000 രൂപ പിഴകൊടുത്തതിനും ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങിയത്. വക്കം നിലക്കാമുക്ക് സ്വദേശിയാണ് തൊഴിൽ വിസയെന്ന പേരിൽ ഒരു മാസത്തെ വിസി​റ്റിംഗ് വിസ നൽകി ഇവരെ കബളിപ്പിച്ചത്.75,000 മുതൽ 85,000 രൂപ വരെയാണ് ഇവർ ഇയാൾക്ക് നൽകിയത്. ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇവർ തട്ടിപ്പിനിരയായ വിവരമറിഞ്ഞ് പരാതി നൽകിയതിനെ തുടർന്നാണ് നോർക്ക അധികൃതർ ഇടപെട്ടത്.