കാത്തിരിപ്പിനും ,പ്രാർത്ഥനകൾക്കും ഇനി വിരാമം; അഭിനന്ദനെ വെള്ളിയാഴ്ച വിട്ടയയ്ക്കുമെന്ന് പാകിസ്താന്‍

1

ന്യൂ ഡൽഹി: പാകിസ്ഥാന്‍ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍റെ സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ്‌ ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്‌. വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ‌ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനെ അറിയിച്ചു.

പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. വൈകിട്ട് അഞ്ചിന് മൂന്ന് സേനകളുടെയും സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ഇന്ത്യ അന്തിമ നിലപാട് അറിയിക്കും.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്സിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഈ സമ്മേളനത്തിനിടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിംഗ് കമാന‍്‍ഡറെ തിരിച്ചയക്കുമെന്ന കാര്യം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്.