നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന്; മാതാവ് അറസ്റ്റിൽ

0

നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. യുവതിയും കിണറ്റില്‍ ചാടിയെങ്കിലും ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. കുട്ടികളുടെ മാതാവ് സുബീനാ മുംതാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിയുപി സ്കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ആദ്യം കുട്ടികളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ഏറെക്കഴിഞ്ഞാണ് സുബീനയും ചാടിയത്. ചാടുന്നതിനു മുന്‍പ് സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന പറഞ്ഞത്. കിണറ്റില്‍ മോട്ടര്‍ പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് വീട്ടിലുണ്ടായിരുന്ന റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരം അറിഞ്ഞത്.

താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ സുബീനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.