തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിംഗപ്പൂര്‍ ചിത്രം “ഇലോ ഇലോ “

0

 

തിരുവനന്തപുരം: സിനിമാ മേഖലയില്‍ അധികമൊന്നും സംഭാവനകള്‍ ലോകത്തിനു നല്‍കാന്‍ സിംഗപ്പൂരിനു സാധിച്ചിട്ടില്ല എന്ന പരാതികള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് യുവസംവിധായകരുടെ പുതിയ ചിത്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു .ഡിസംബര്‍ ആദ്യം തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിംഗപ്പൂര്‍ സിനിമ ഇടം പിടിക്കുന്നത്‌ സിംഗപ്പൂര്‍ സിനിമാ മേഖലയ്ക്കു പുത്തന്‍ ഉണര്‍വ് നല്‍കുമെന്നതില്‍ സംശയമില്ല .ഏഷ്യന്‍ യുവസംവിധായകരുടെ ചിത്രങ്ങള്‍ ഡിസംബര്‍ ആദ്യം തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേക ശ്രദ്ധയാകും. ഏഷ്യന്‍ ജനതയുടെ ജീവിത സംഘര്‍ഷങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും പ്രമേയമാക്കിയ ആറ്‌ ചിത്രങ്ങളാണ്‌ ന്യൂ ഏഷ്യന്‍ സിനിമ എന്ന പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മൂന്ന്‌ യുവ വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഏഷ്യന്‍ ജീവിതത്തിന്റെ പെണ്‍ കാഴ്ചകളിലേക്കുള്ള വാതായനങ്ങള്‍ തുറക്കും.
 
സിംഗപ്പൂര്‍ പശ്ചാത്തലത്തില്‍ ആന്റണി ചെന്‍ സംവിധാനം ചെയ്ത ഇലോ ഇലോ സാമ്പത്തിക പ്രതിസന്ധി കാരണം വീട്ടുജോലിക്കെത്തുന്ന യുവതിയുടെ സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്കരിച്ചിരിക്കുന്നു.സിംഗപ്പൂര്‍ പൗരത്വമുള്ള ആന്റണി 'നീ ആന്‍' പോളിടെക്നിക്കില്‍ പഠിക്കുന്ന സമയം മുതല്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു .2013-ഇല്‍ ആന്റണി ചെന്‍ സംവിധാനവും ,നിര്‍മ്മാണവും നിര്‍വഹിച്ച "ഇലോ ഇലോ " പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി .സിംഗപ്പൂര്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള  പ്രമുഖ വ്യക്തികള്‍ ആന്റണിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു .തന്‍റെ വീട്ടില്‍ ജോലിക്കെത്തിയ ഫിലിപ്പിനോ യുവതിയുടെ ജീവിതപ്രതിസന്ധികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആന്റണി ചെന്‍ "ഇലോ ഇലോ " നിര്‍മ്മിച്ചിരിക്കുന്നത് .3 അംഗങ്ങളുള്ള കുടുംബത്തിലേക്ക് തെരേസ എന്ന ജോലിക്കാരി എത്തുകയും അവരുടെ ഇടയിലെ ബന്ധനത്തിന്റെ ആഴം , സിംഗപ്പൂര്‍ ജനതയെ ഏറെ ആകര്‍ഷിക്കുന്ന വിധത്തില്‍ സംവിധായകന്‍ വരച്ചുകാട്ടുന്നു.എന്നാല്‍ 1997-ലെ സാമ്പത്തിക പ്രധിസന്ധി മൂലമുണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ചലച്ചിത്രം പുരോഗമിക്കുന്നു .2013 ആഗസ്റ്റിലാണ് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത് .