ബൈജൂസ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്

0

കൊച്ചി: വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്.വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. അഴീക്കോട് സ്വദേശി ബൈജു രവീന്ദ്രൻ ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ആരംഭിച്ച തിങ്ക് ആൻഡ് ലേൺ കമ്പനിയുടെ മൂല്യം 40,000 കോടി രൂപ കടന്നതോടെയാണ് ബൈജു ഈ നേട്ടം സ്വന്തമാക്കിയത്.

ബെംഗളൂരു ആസ്ഥാനമായ തിങ്ക് ആൻഡ് ലേൺ 2007 മുതൽ കോമൺ അഡ്മിഷൻ ടെസ്റ്റ് (ക്യാറ്റ്) പരിശീലന രംഗത്ത് സജീവമായുണ്ട്. 2009 ൽ ക്യാറ്റ് പരിശീലന വിഡിയോകൾ പുറത്തിറക്കി. 2011ലാണു സ്കൂൾ വിദ്യാർഥികൾക്കു പഠനം അനായാസമക്കാനുള്ള ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി റജിസ്റ്റർ ചെയ്തത്.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം 1,050 കോടി രൂപയോളം വരും. കമ്പനിയിൽ 21 ശതമാനം ഓഹരികളാണ് ബൈജു രവീന്ദ്രന് സ്വന്തമായുള്ളത്.

ബൈജൂസ് ക്ലാസസ് എന്നു പേരെടുത്ത ഈ സംരംഭത്തിന്റെ തുടർച്ചയായാണ്, നാലു മുതൽ 12 ക്ലാസുവരെയുള്ള വിദ്യാർഥികക്കായി മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിക്കാൻ അവസരമൊരുക്കുന്ന ബൈജൂസ് ദ് ലേണിങ് ആപ്പ് 2015 ഓഗസ്റ്റിൽ പുറത്തിറക്കിയത്. ഒരുവർഷത്തിനുള്ളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് 55 ലക്ഷം പേർ. രണ്ടരലക്ഷം പേർ വാർഷിക വരിക്കാരായി.

ചാൻ-സക്കർബർഗ് ഉൾപ്പെടെ 1000 കോടി രൂപയുടെ നിക്ഷേപമാണ് ബൈജൂസ് ദ് ലേണിങ് ആപ്പിന് ഇതുവരെ ലഭിച്ചത്. 2013ൽ ടി.വി. മോഹൻദാസ് പൈ, ഡോ.രഞ്ജൻ പൈ എന്നിവരുടെ ആരിൻ ക്യാപിറ്റൽ 50 കോടി രൂപ നിക്ഷേപിച്ചായിരുന്നു തുടക്കം. ലൈറ്റ് സ്പീഡ് വെഞ്ചേഴ്സ്, ടൈംസ് ഇന്റർനെറ്റ് തുടങ്ങിയ നിരയിലേക്കു കഴിഞ്ഞ മാർച്ചിൽ സെക്യൂയ-സോഫിന 510 കോടി രൂപ നിക്ഷേപിച്ചതു നാഴികക്കല്ലായി.

പഠനം സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഓൺലൈൻ മെന്ററിങ് സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. വരിക്കാർ ഓരോരുത്തരും ശരാശരി ഒരു ദിവസം 40 മിനിറ്റ് ആപ്പിൽ ചെലവഴിക്കുന്നതായാണു കണക്ക്.ഇതിനു പുറമേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്പോൺസർ സ്ഥാനത്തേക്കും ബൈജൂസ് എത്തിയിട്ടുണ്ട്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം.