മീടൂ ആരോപണം; വിനായകൻ കുറ്റം സമ്മതിച്ചെന്ന് പോലീസ്

0

സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്പറ്റ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും. കല്പറ്റ സി.ജെ.എം. കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരേയുള്ളത്.

കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. പരാതിയില്‍ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.

ജൂണ്‍ 20-ന് കല്പറ്റ പോലീസ് സ്റ്റേഷനില്‍ ഹാജരായ നടനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയോട് താന്‍ മോശമായി സംസാരിച്ചതായി നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.