![television-310720334233_1596201411](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/08/television-310720334233_1596201411.jpg?resize=696%2C392&ssl=1)
ന്യൂഡൽഹി: മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളർ ടിവികളുടെ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി. പ്രാദേശിക ഉല്‍പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിദശദീകരണം. ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങളെ പൊതുസംഭരണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കുകയും ചെയ്തെന്നാണു റിപ്പോർട്ട്. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ജൂൺ 29ന് കേന്ദ്ര സർക്കാർ ടിക് ടോക്, യുസി ബ്രൗസർ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ആണ് ‘സൗജന്യം’ ആയിരുന്ന കളർ ടിവി ഇറക്കുമതി നയത്തെ ‘നിയന്ത്രിത’ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. ‘കളർ ടിവിയുടെ ഇറക്കുമതി ഇപ്പോൾ നിയന്ത്രിത വിഭാഗത്തിലാണ് ചൈനയില്‍നിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസന്‍സ് ആവശ്യമാകും. ഇന്ത്യന്‍ വിപണിയില്‍ ചൈനയില്‍നിന്നുള്ള ടെലിവിഷനുകളുടെ പെരുപ്പം കുറയ്ക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
35 സെന്റീമീറ്റര്‍ മുതല്‍ 105 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ള സ്‌ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് നിയന്ത്രണം ബാധകം. 63 സെന്റീമീറ്റര്‍ താഴെ വലിപ്പമുള്ള എല്‍സിഡി ടെലിവിഷനുകള്‍ക്കും നിയന്ത്രണം ബാധകമാണ്. അതേസമയം വിവിധ കമ്പനികള്‍ തങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ നിയന്ത്രണം രാജ്യത്തെ ടെലിവിഷന്‍ വിപണിയെ ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയിൽ 15,000 കോടി രൂപയുടേതാണു ടിവി വ്യവസായം. ഇതിൽ 36 ശതമാനം പ്രധാനമായും ചൈനയിൽ നിന്നും തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന കൂടാതെ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തൊനേഷ്യ, തായ്‌ലാൻഡ്, ജർമനി എന്നീ രാജ്യങ്ങളാണു കൂടുതലായി കളർ ടിവികൾ കയറ്റുമതി ചെയ്യുന്നവർ.
വിദേശത്തുനിന്നുള്ള സാധനങ്ങളുടെ കൂടിയ അളവിലെ ഇറക്കുമതി രാജ്യത്തെ ആഭ്യന്തര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാൻ പ്രകാരം ഇന്ത്യ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെലവ് കുറഞ്ഞ രീതിയിൽ ഇലക്ട്രോണിക് വസ്തുക്കൾ നിർമിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപാദനം 2014 ലെ 29 ബില്യൻ ഡോളറിൽ നിന്ന് 2019 ൽ 70 ബില്യൺ ഡോളറായി ഉയർന്നു. ടിവികൾക്കായി ഘട്ടംഘട്ടമായുള്ള നിർമാണ പരിപാടി (പിഎംപി) നടക്കുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരം സൃഷ്ടിക്കുക, ഉപഭോക്താവിന് താരതമ്യപ്പെടുത്താവുന്ന നിരക്കിൽ സാധനം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള ആലോചനകളുടെ തുടർച്ചയാണു ചൈനീസ് ടിവികളുടെ വരവ് നിയന്ത്രിക്കാനുള്ള തീരുമാനമെന്ന് അധികൃതർ പറഞ്ഞു.