ഷെയ്‍ൻ വിവാദം: ഖേദപ്രകടനമില്ലാതെ ഒത്തുതീര്‍പ്പില്ലെന്ന് നിർമാതാക്കള്‍; ചര്‍ച്ചയില്‍ നിന്ന് ‘അമ്മ’യും ഫെഫ്കയും പിന്മാറി

0

കൊച്ചി: ഷെയ്ൻ നിഗം വിവാദത്തിൽ ഒത്തുതീർപ്പ് ശ്രമം പൊളിയുന്നു. താരം മാപ്പ് പറയാതെ ഇനി ചർച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കി. ഷെയ്ന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. നിർമാതാക്കള്‍ക്ക് മനോരോഗമാണെന്ന ഷെയ്‌ന്റെ പ്രസ്താവനയും മന്ത്രി എ.കെ. ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയുമാണ് സിനിമാ സംഘടനകളെ ഈ തീരുമാനത്തിൽ എത്തിച്ചത്.

സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതും ഷെയ്നിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ച നിർമാതാക്കളുടെ സംഘടനയുമായുള്ള ചർച്ചയിൽ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. റേഡിയോ പോലെ പറയുന്നതെല്ലാം കേട്ടുകൊണ്ട് നിൽക്കണ്ട സ്ഥിതിയാണ് തനിക്കെന്നാണ് ഷെയ്ൻ കൊച്ചിയിൽ പറഞ്ഞത്. ഷെയ്നിനെ കണ്ട മന്ത്രി എ കെ ബാലൻ പ്രശ്നം വഷളാക്കരുതെന്ന് സംഘടനകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

സമവായ ചർച്ചകൾ പുരോഗമിക്കെ ഷെയ്ന്‍ നടത്തിയ പ്രയോഗം ‘അമ്മ’യില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നാണ് അഭിനേതാക്കളുടെ സംഘടനയുടെ നിലപാട്. ഷെയ്‌നെ വിലക്കിയ സംഭവത്തില്‍ ഇടപെട്ടതിനെ എതിര്‍ത്ത് അമ്മയില്‍ തന്നെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരം ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചര്‍ച്ചകള്‍ക്ക് തുനിഞ്ഞിരുന്നത്.

അതിന്റെ അടിസ്ഥാനത്തില്‍ ഫെഫ്ക ഭാരവാഹികളുമായി ഇന്ന് ഒരു അനൗപചാരിക ചര്‍ച്ച നടക്കേണ്ടതായിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നടന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനകളും പ്രകോപനപരമായ നീക്കങ്ങളും കാരണം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചിരിക്കുകയാണ്. നിര്‍മാതാക്കളുടെ സംഘടനയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഷെയ്ൻ മാധ്യമങ്ങളോട് പറഞ്ഞത്

‘എനിക്ക് തെറ്റുപറ്റിയിട്ടില്ല. ഈ ലോകത്ത് ഒരു തെറ്റുമില്ല. എല്ലാം ശരി മാത്രമേയുള്ളൂ. മീറ്റിങ് നടന്നത് അമ്മയുമായല്ല, ഇടവേള ബാബുവും സിദ്ദിഖുമായാണ്. അമ്മയുടെ ഭാരവാഹികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നമ്മള്‍ എത്രയോ തരം പ്രതിഷേധങ്ങള്‍ നാട്ടില്‍ ചെയ്യുന്നു. മുടി വെട്ടിയത് ഇതെന്റേതായ പ്രതിഷേധമാണ്. ഇത് എന്റെ രീതിയാണ്. ഞാന്‍ എന്താണ് ചെയ്തത് എന്നുള്ളത് പ്രേക്ഷകരാണ് പറയേണ്ടത്. പടം ഇറങ്ങിയിട്ട് നിങ്ങള്‍ തന്നെ പറയണം ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തത് എന്ന്.’

പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ? ഒത്തുതീര്‍പ്പുകള്‍ക്കല്ലേ നമ്മളെല്ലാം പൊയ്‌ക്കൊണ്ടിരുന്നത്. ഒത്തുതീര്‍പ്പിന് പോകുമ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നത്? അവിടെ കൊണ്ടുപോയി ഇരുത്തും. ഇരുത്തിയിട്ട് നമ്മുടെ വശത്ത് നിന്ന് ഒന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. ഈ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിച്ചാല്‍ എന്തുചെയ്യും? കൂടിപ്പോയാല്‍ നിങ്ങളെ പ്രസ്മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് നടക്കുന്നതെന്താണ്. സെറ്റില്‍ ചെന്നപ്പോള്‍ എന്നെ ഇത്തവണ ബുദ്ധിമുട്ടിച്ചത് പ്രൊഡ്യൂസറല്ല. ആ പടത്തിന്റെ (വെയില്‍) ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എന്റെ കൈയ്യിലും തെളിവുകളുണ്ട്. എവിടേയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മയില്‍ തീര്‍ച്ചയായും വിശ്വാസമുണ്ട്. എന്റെ സംഘടനയല്ലേ. എന്റെ സംഘടന എന്നെ പിന്തുണയ്ക്കും.’