ലഹരി പാര്‍ട്ടി: നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും

0

മുംബൈ: ക്രൂയിസിലെ മയക്കുമരുന്ന് കേസിൽ നടി അനന്യ പാണ്ഡെയെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പുമടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്കും. മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാന്റെ വാട്‍സ് ആപ്പ് ചാറ്റുകളിലെ യുവ നടിയാണ് അനന്യപാണ്ഡെ . ലഹരി മരുന്ന് ഇടപാടിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ഇന്നലെ രണ്ട് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് രാവിലെ വീണ്ടും ഹാജരാകാൻ അനന്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായി പരിശോധിക്കണം. മൂന്ന് നാല് ദിവസത്തേക്കുള്ള ഷൂട്ടിംഗ് മാറ്റിവയ്ക്കാൻ എൻസിബി നടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് എൻസിപി നേതാവും മന്ത്രിയുമായ നവാബ് മാലിക്ക് ഉന്നയിക്കുന്നത്. നടീനടൻമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘമാണ് സമീർ വാങ്കഡെയുടേതെന്നാണ് ഒടുവിലത്തെ ആരോപണം. ലോക്ഡൗൺ കാലത്ത് ബോളിവുഡ് താരങ്ങൾ പലരും മാലിദ്വീപിലുണ്ടായിരുന്ന സമയം സമീറും കുടുംബവും അവിടെയുണ്ടായിരുന്നുവെന്നും ചിത്രങ്ങൾ പുറത്ത് വിട്ട് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന സമീർ ഉടനെ ജയിലിൽ പോവേണ്ടി വരുമെന്നും മന്ത്രി പ്രതികരിച്ചു.

അനന്യ പാണ്ഡെ കേസില്‍ നിര്‍ണായക കണ്ണി എന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. എന്‍സിബി ഉദ്യോഗസ്ഥര്‍ ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആര്യന്‍ ഖാന് ബോളിവുഡിലെ യുവനടിയുമായി ആര്യന്‍ ഖാന്‍ ചാറ്റ് നടത്തി എന്നതിന്റെ വിവരങ്ങളായിരുന്നു ഹാജരാക്കിയത്. അത് അനന്യ പാണ്ഡെയാണ് എന്നാണ് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികള്‍ സൂചിപ്പിക്കുന്നത്.