യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍; കാരണമിങ്ങനെ!

1

കഴിഞ്ഞ കുറച്ച് കാലമായി ജപ്പാന്‍ സര്‍ക്കാര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം രാജ്യത്തെ യുവാക്കള്‍ക്ക് മദ്യത്തോട് വലിയ താത്പര്യം ഇല്ലെന്നുള്ളതാണ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ രാജ്യം ശ്രമിക്കുന്നതിനിടെ മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഇടിഞ്ഞതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഏതുവിധേനെയും യുവാക്കളെ മദ്യത്തിന്റെ വഴിയിലേക്ക് എത്തിച്ചില്ലെങ്കില്‍ കുഴപ്പമാണെന്ന് മനസിലാക്കിയ സര്‍ക്കാര്‍ അതിനുള്ള പരിഹാരവും കണ്ടെത്തി. ഒരു മത്സരം നടത്തുക.

ദേശീയ ടാക്‌സ് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കപ്പെടുന്നത്. യുവാക്കളെ മദ്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള ആശയങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. മദ്യത്തിന്റെ രൂപവും ഭാവവും ആകര്‍ഷണീയമാക്കാനും പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും കൂടുതല്‍ ഓഫറുകള്‍ നല്‍കാനും ഉള്‍പ്പെടെയുള്ള ആശയങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഇതില്‍ മികച്ച ആശയങ്ങള്‍ക്ക് ആകര്‍ഷണീയമായ സമ്മാനവും ലഭിക്കും.

ജപ്പാനിലെ യുവാക്കളുടെ ശരാശരി വാര്‍ഷിക ഉപഭോഗം 75 ലിറ്ററായി കുറഞ്ഞു. ഒരാള്‍ 100 ലിറ്റര്‍ മദ്യപിച്ചിരുന്നിടത്താണ് കൊവിഡാനന്തരം ഈ കുറവുണ്ടായത്. മദ്യപാനത്തിലെ ഈ ഇടിവ് ജപ്പാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാവുന്നതല്ല. ജപ്പാന്റെ ആകെ നഷ്ടം 48 ട്രില്യണ്‍ യെന്നിലേറെയാണ്. ജപ്പാനിലെ ആകെ നികുതി വരുമാനത്തിന്റെ അഞ്ച് ശതമാനമുണ്ടായിരുന്ന മദ്യ നികുതി വെറും ഒരു ശതമാനത്തിലേക്ക് കൂപ്പുകുത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. എന്നിരിക്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.