അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി: മന്ത്രി ആർ.ബിന്ദു

0

തിരുവനന്തപുരം∙ സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും സർക്കാർ/എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.

ശ്യാം ബി.മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നത്. സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും ട്രൈനിങ് കോളജുകളിലും ലോ കോളജുകളിലും സംസ്‌കൃത കോളജുകളിലും അറബിക് കോളജുകളിലും വിവിധ സർവകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് അമ്പതു വയസ്സായി നിശ്ചയിച്ച് ഉത്തരവായത്.

നിലവിൽ ഇവിടെയെല്ലാം 40 വയസ്സാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി. എന്നാൽ അധ്യാപക നിയമനങ്ങൾക്ക് ബാധകമായ യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന പ്രായപരിധി നിഷ്കർഷിക്കുന്നില്ല. ഇക്കാര്യത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടും കോളജ് അധ്യാപക നിയമനങ്ങൾക്ക് ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശയും പരിഗണിച്ചാണ് തീരുമാനം.

ഉത്തരവനുസരിച്ച് കൊളീജിയറ്റ് എജ്യുക്കേഷൻ സ്പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തും. സർവകലാശാലാ സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവകലാശാലകൾ വരുത്തും. സർവകലാശാലകളിലെ അസ്സോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലെ നേരിട്ടുള്ള നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി പൂർണമായും ഒഴിവാക്കാൻ യുജിസി ചട്ടങ്ങൾക്കനുസരിച്ച് സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യാൻ നടപടികളെടുക്കണമെന്ന് സർവകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.