സെൽഫി എടുക്കുന്നതിനിടയിൽ പ്രതിശ്രുത വധൂവരന്മാര്‍ കിണറ്റില്‍ വീണു: യുവതിയ്ക്ക് ദാരുണാന്ത്യം

0

ചെന്നൈ∙ പ്രതിശ്രുത വരനൊപ്പം സെൽഫിയെടുക്കുന്നതിനിടെ കിണറ്റിൽ വീണ് യുവതിക്കു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ആവഡിയിലാണ് സംഭവം. ടി.മേഴ്സി സ്റ്റെഫി (23) ആണ് മരിച്ചത്. കിണറിനോട് ചേര്‍ന്ന ഗോവണിയില്‍ നിന്ന് ഇരുവരും സെല്‍ഫി എടുക്കാന്‍ നോക്കുകയായിരുന്നു. അതിനിടെ രണ്ട് പേരും കിണറ്റില്‍ വീണു. മേഴ്‌സി സ്‌റ്റെഫി എന്ന പെണ്‍കുട്ടിയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വരന്‍ അപ്പുവിനെ രക്ഷപെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ സ്വദേശികളായ മേഴ്സിയും അപ്പുവും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ജനുവരിയിൽ ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച ഓഫിസിൽ നിന്നും വൈകുന്നേരം മേഴ്സിയെ വിളിച്ചുകൊണ്ട് അപ്പു വരികയായിരുന്നു. വണ്ടല്ലൂർ-മിഞ്ചൂർ നാലുവരിപ്പാതയിൽ വഴിയരികിലുള്ള ഒരു കൃഷിസ്ഥലത്ത് സംസാരിച്ചിരിക്കാനായി ഇവർ വണ്ടി നിർത്തി. അപ്പോഴാണ് കൃഷിയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്ന പഴയ കിണർ മേഴ്സിയുടെ ശ്രദ്ധയിൽപ്പെട്ടത്. പടിക്കെട്ടോടു കൂടി ഉള്ളിലേക്ക് ഇറങ്ങാവുന്ന തരത്തിലുള്ള കിണറിന്റെ പടിയിലിരുന്ന് ഫോട്ടോയെടുക്കണമെന്ന് മേഴ്സി പറഞ്ഞു. മേഴ്സിയുടെ ആവശ്യത്തിന് അപ്പുവും കൂട്ടുനിന്നു.

ഇരുവരും ഒരുമിച്ചിരുന്ന് ഫോട്ടോയെടുക്കുന്ന കൂട്ടത്തിൽ മേഴ്സി കിണറ്റിലേക്കു വഴുതി വീഴുകയായിരുന്നു. മേഴ്സിയെ പിടിക്കാൻ ശ്രമിച്ച അപ്പുവും കിണറ്റിലേക്കു വീണു. കിണറ്റിൽ തലയിടിച്ചാണ് മേഴ്സി വീണത്. അപ്പുവിന്റെ കരച്ചിൽ കേട്ട് പരിസരത്തുള്ള കൃഷിക്കാരാണ് അപ്പുവിനെ രക്ഷിച്ചത്. മേഴ്സിയുടെ ശരീരം അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.