![image (2)](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/11/image-2.jpg?resize=607%2C342&ssl=1)
മരണവും മരണാന്തരജീവിതവും എന്നും ഉത്തരം കിട്ടാത്തചോദ്യങ്ങളാണ്, ജീവിതത്തിൽ നിന്നും നാം എങ്ങോട്ട് ഓടിയൊളിക്കാൻ ശ്രമിച്ചാലും മരണം ഒരിക്കൽ നമ്മളോരോരുത്തരെയും തേടിയെത്തും. അതുകൊണ്ടുതന്നെ സ്വന്തം മരണത്തെക്കുറിച്ച് സങ്കല്‍പിച്ചു നോക്കാത്തവര്‍ ചുരുക്കമായിരിക്കും. എങ്കിലിതാ, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സ്വന്തം മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കുകയാണ് ദക്ഷിണ കൊറിയയിലെ ഹ്യോവോണ്‍ ഹീലിങ് സെന്റര്‍ എന്ന കമ്പനി.
കമ്പനി ഒരുക്കുന്ന ‘ലിവിങ് ഫ്യുണറലി’ല്‍ പങ്കെടുത്താല്‍ മരണശേഷം നമുക്കു ചുറ്റും നടക്കുന്നതൊക്കെ അനുഭവിച്ചറിയാം. യഥാര്‍ഥ സംസ്‌കാര ചടങ്ങുകള്‍ പോലെതന്നെയാണ് ഇത്. മൃതദേഹങ്ങളെ ധരിപ്പിക്കുന്ന പ്രത്യേക വസ്ത്രം ധരിച്ച് പത്ത് മിനിറ്റോളം അടച്ച ശവപ്പെട്ടിക്കുള്ളില്‍ കിടക്കണം. പുറത്ത് മരണാനന്തരച്ചടങ്ങുകള്‍ നടക്കും. മരണവും ശവസംസ്കാരച്ചടങ്ങുകളും അഭിനയിക്കുകയും മരണം താല്‍കാലികമായി അനുഭവിക്കുകയുമാണ് ലിവിങ് ഫ്യൂണറല്‍’ പരിപാടി.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/11/image-3.jpg?resize=696%2C392&ssl=1)
സ്വന്തം മരണാനുഭവത്തിലൂടെ കടന്നുപോകുന്നതിലൂടെ ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിതം തുടരാനാകുമെന്നാണ് കമ്പനി പറയുന്നത്. കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍ വരെ നിരവധി പേര്‍ ഇതില്‍ പങ്കെടുക്കുന്നു. . ശവപ്പെട്ടിയില്‍ കിടക്കുന്ന സമയംകൊണ്ട് മാനസികമായ വലിയ പരിവര്‍ത്തനം സംഭവിക്കുന്നതായും പുതിയ തിരിച്ചറിവുകള്‍ നേടുന്നതായുമാണ് ഇതില്‍ പങ്കെടുത്തവരുടെ അഭിപ്രായം.
2012ല്‍ ആണ് കമ്പനി ജീവനോടെയുള്ള സംസ്‌കാരച്ചടങ്ങ് ആരംഭിച്ചത്. ഇതുവരെ 25,000 പേരാണ് ഇതില്‍ പങ്കെടുത്തതെന്ന് കമ്പനി പറയുന്നു. സ്വന്തം ജീവിതത്തെ വിലമതിക്കാനും മറ്റുള്ളവരോട് ക്ഷമിക്കാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള പിണക്കവും അകല്‍ച്ചയും ഇല്ലാതാക്കാനുമെല്ലാം ഇതിലൂടെ സാധിക്കുമെന്നാണ് കമ്പനി ഉടമയായ ജിയോങ് യോങ്-മന്‍ അവകാശപ്പെടുന്നു.
![](https://i0.wp.com/www.pravasiexpress.com/wp-content/uploads/2019/11/image-1-1.jpg?resize=696%2C392&ssl=1)
ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മറിച്ചു ചിന്തിക്കാനും ജീവിതത്തെ സ്‌നേഹിക്കാനും സ്വന്തം ശവസംസ്‌കാരത്തില്‍ പങ്കെടുക്കുന്നത് സഹായിക്കാറുണ്ടെന്നും ജിയോങ് പറയുന്നു. ജീവിതമാണോ മരണമാണോ തിരഞ്ഞെടുക്കേണ്ടതെന്ന് സ്വയം ചോദിക്കാന്‍ അവര്‍ക്ക് പുതിയൊരു അവസരമാണ് ലഭിക്കുന്നത്. ജീവിതം തിരഞ്ഞെടുക്കാന്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതോടെ അവര്‍ തീരുമാനിക്കും- അദ്ദേഹം പറയുന്നു.