ഉത്തരേന്ത്യയിൽ കനത്ത മഴ; ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം

0

ഡെറാഡൂൺ: ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘ വിസ്ഫോടനം. കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലും നദികൾ കരവിഞ്ഞൊഴുകി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങൾ ഇരു സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ ഡെറാഡൂൺ ജില്ലയിലെ റായ‍്‍പൂർ ബ്ലോക്കിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പുലർച്ചെ 2.45 ഓടെയായിരുന്നു സാർകേത് ഗ്രാമത്തിലായിരുന്നു സംഭവം. ഉടൻ തന്നെ സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി. കനത്ത മഴയിൽ താമസ നദി കരകവിഞ്ഞൊഴുകുകയാണ്. നദിക്ക് കുറുകെയുള്ള പാലം തകർന്നു. താപ്കേശ്വർ മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി.

ഹിമാചൽപ്രദേശിലെ മണ്ഡിയിലും മേഘ വിസ്ഫോടനത്തെ തുടർന്ന് കനത്ത മഴ തുടരുകയാണ്. മണ്ഡിയിൽ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി ജില്ലാ കളക്ടർ അറിയിച്ചു. ചാമ്പയിൽ 3 പേരെ കാണാതായി. മണ്ണിടിച്ചിലിനെ തുടർന്ന് വീട് തകർന്നാണ് ആളുകൾ അപകടത്തിൽപ്പെട്ടത്. കാങ്‌ഗ്രിയിൽ ചാക്കി പാലം പ്രളയത്തിൽ തകർന്നു. കാഗ്ര, ചാമ്പ, ബിലാസ്പൂർ മാണ്ഡജി ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴ തുടരുന്നത് കണക്കിലെടുത്ത് മണ്ഡി, കുളു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മഴ തുടരുന്ന മണ്ഡിയിൽ അടുത്ത 24 മണിക്കൂർ കൂടി മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.