രാജ്യസഭാ സ്ഥാനാർത്ഥിത്വം; തീരുമാനം ഹൈക്കമാന്‍റിന് വിട്ട് കെപിസിസി: സ്ഥാനാർഥിയെ ശനിയാഴ്ച പ്രഖ്യാപിക്കും

0

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റുകളിൽ ജയസാധ്യതയുള്ള സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥിയെ ഹൈക്കമാന്റ് നിശ്ചയിക്കും. സ്ഥാനാർത്ഥികളായി പരിഗണിക്കാവുന്നവരുടെ പേരുകളടങ്ങിയ പട്ടിക കെപിസിസി നേതൃത്വം എഐസിസിക്ക് വിട്ടു. മൂന്ന് പേരുടെ പട്ടികയാണ് കൈമാറിയത്. ജെബി മേത്തർ, എം ലിജു, ജയ്സൺ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളതെന്നാണ് സൂചന. ഹൈക്കമാന്റിന്റേതാണ് അന്തിമ തീരുമാനം.

രാജ്യസഭയിലേക്കുള്ള ഒരു സീറ്റിലേക്ക്, ഡസനിലേറെ പേരുകൾ ഉയർന്ന് സമവായമാകാതെ ചർച്ചകൾ നീണ്ടതോടെയാണ് കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് പട്ടിക കൈമാറിയത്. നേതൃത്വവും ഗ്രൂപ്പുകളും നേതാക്കളും മുന്നോട്ടുവച്ച പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് ചർച്ച നടത്തുന്നതിന് മുൻപ് എം.ലിജുവിനായി കെ.സുധാകരൻ നേരിട്ട് ഡൽഹിയിൽ സമ്മർദം ചെലുത്തിയത് ശരിയായില്ലെന്ന വിമർശനം ശക്തമായതും പാനൽ സമർപ്പിക്കുന്നതിലേക്ക് എത്തിച്ചു.

കെ.സുധാകരന്റെ നോമിനികളായി എം.ലിജു, ജെ.ജയന്ത്, വി.ഡി.സതീശന്റെ മനസ്സിലുള്ള വി.എസ്.ജോയി, ജെബി മേത്തർ, കെ.സി.വേണുഗോപാലിന്റെ നോമിനിയായി ജോൺസൻ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവച്ച ജെയ്സൻ ജോസഫ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുൻപ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.

ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാൻഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിർത്തുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കേരളത്തിൽ ചർച്ച ചെയ്തു അന്തിമമാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നെങ്കിൽ സമവായമായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപ്രതിക നൽകിയിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയം നീണ്ടുപോയതിൽ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിട്ടുണ്ട്.