സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമന്‍ (70), കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന്‍ (74), കാസര്‍കോട് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കെയാണ് ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ മരിച്ചത്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെച്ചിരുന്നു. കോവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.

കോട്ടയത്ത് വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. ആദ്യകാല ആർഎസ്എസ് പ്രവർത്തകനായിരുന്നു. കോട്ടയം അടിയന്തിരാവസ്ഥ കാലത്ത് ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദ്ദ രോഗിയായിരുന്നു. കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.

പത്തനംതിട്ടയില്‍ മരിച്ച പുരുഷോത്തമനും പ്രായാധാധിക്യം മൂലമുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഈ മാസം 14ന് ആണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.